Select Location
All Locations
State
Region
City / District
ഇന്ധനക്ഷാമത്തിൽ ചർച്ച?: അഞ്ച് രാജ്യങ്ങളിൽ 6 ദിവസത്തെ സന്ദർശനം, പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ

ഇന്ധനക്ഷാമത്തിൽ ചർച്ച?: അഞ്ച് രാജ്യങ്ങളിൽ 6 ദിവസത്തെ സന്ദർശനം, പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ

അബുദാബി∙ അഞ്ചു രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. പ്രധാനമന്ത്രി രാവിലെ യുഎഇയിലേയ്ക്ക് പുറപ്പെട്ടുകഴിഞ്ഞു. സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ള ഊർജ സുരക്ഷാ വിഷയങ്ങളാകും ചർച്ചകളിൽ പ്രധാനമായും ഇടംപിടിക്കുകയെന്ന് യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള തടസങ്ങൾ ആഗോളതലത്തിൽ ഊർജ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള ചർച്ചകളിൽ ഈ വിഷയം സജീവമായി പരിഗണിക്കപ്പെടും. ഊർജ വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികളും വീടുകളെ വരെ ബാധിക്കുന്ന വിലവർധനവും ചർച്ചയാകുമെന്ന് മന്ത്രി അറിയിച്ചു.

പ്രതിരോധ മേഖലയിലെ സഹകരണം പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകും. പ്രതിരോധ വ്യവസായം, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നേരത്തെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ തുടർച്ചയായ നടപടികൾ ചർച്ചകളിൽ വരും. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തടസമില്ലാത്ത വ്യാപാര നീക്കം സാധ്യമാക്കുന്നതിനും ഇരുരാജ്യങ്ങളും സംയുക്ത നീക്കങ്ങൾ ആലോചിക്കുന്നുണ്ട്. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് യുഎഇ പിന്മാറിയതിന്റെ കാരണവും മന്ത്രി റീം അൽ ഹാഷിമി വിശദീകരിച്ചു. രാജ്യത്തിന്റെ പൂർണമായ ഉൽപാദന ശേഷി പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല എന്നതായിരുന്നു പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ലോകം ഇന്ധനക്ഷാമം നേരിടുന്ന ഘട്ടത്തിൽ ഊർജ രംഗത്തെ ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ ഉൽപാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.


Manorama News 25 days ago
Home Flash News