‘വി ഡി സതീശന്റെ മംഗലാപുരം യാത്ര’; മൗനം വെടിയേണ്ടി വരുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി
മുഖ്യമന്ത്രി വി ഡി സതീശന്റെ മംഗലാപുരം യാത്രയിൽ മൗനം വെടിയേണ്ടി വരുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കോൺഗ്രസ് നേതാക്കളും ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിച്ചത് തെറ്റായ വിവരങ്ങൾ മുൻനിർത്തിയാണെന്നും ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു. അദാനിയെ കൊണ്ടുവന്നത് സിപിഐഎം ആണെന്ന ആരോപണത്തിലും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. അദാനിയെ കേരളത്തിൽ കൊണ്ട് വന്നത് കോൺഗ്രസ് കാലത്താണെന്നും അന്നത്തെ കരാറിൽ 29000 കോടിയുടെ അധിക അനുകൂല്യം ലഭിച്ചെന്നാണ് റിപ്പോർട്ടുള്ളതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെ കൊണ്ട് വന്നത് സിപിഐഎം ആണോയെന്നും രാഹുൽ ഗാന്ധി തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അധികം വൈകാതെ വി ഡി സതീശന് വ്യക്തത വരുത്തേണ്ടി വരുമെന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
സിഎംആർഎൽ എക്സാലോജിക് കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനയിലും അന്വേഷണം വേണമെന്നും സംഭാവന ലഭിച്ചെന്ന് ഈ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. സംഭാവന വാങ്ങി എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു. ഇൻകംടാക്സ് ആക്ട്, കമ്പനീസ് ആക്ട്, റിപ്രസൻ്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് എന്നിവ പാലിച്ചാണോ മന്ത്രിമാർ പണം വാങ്ങിയതെന്നും അദ്ദേഹം ചോദിച്ചു.