ബെംഗളൂരുവിൽ 1,300 കോടി രൂപയുടെ പുതിയ മേൽപ്പാലം; ഇന്ദിരാനഗറിലെ ഗതാഗതക്കുരുക്ക് അഴിയും?
ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ ലക്ഷ്യമിട്ട് പുതിയ മേൽപ്പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ.1,300 കോടി രൂപ ചെലവിൽ ഓൾഡ് മദ്രാസ് റോഡിലെ എസ്‌വി റോഡ് മെട്രോ സ്റ്റേഷനെ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പദ്ധതി. ഇന്ദിരാനഗറിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.
11.62 കിലോമീറ്റർ നീളമുള്ള മേൽപ്പാലം ഇന്ദിരാനഗറിലെ 80 ഫീറ്റ് റോഡ് വഴിയാണ് കടന്നുപോകുക. സിഎംഎച്ച് റോഡും 100 ഫീറ്റ് റോഡും പദ്ധതിയുടെ ഭാഗമാകും. ബി-സ്മൈൽ എന്ന സ്ഥാപനത്തിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല. ഈ വർഷം ഏപ്രിലിലാണ് പദ്ധതിക്ക് സർക്കാർ ഔദ്യോഗിക അനുമതി നൽകിയത്.
പദ്ധതിയുടെ ഭാഗമായി മടിവാള ജംഗ്ഷനിലും ഓൾഡ് മദ്രാസ് റോഡിലും റോട്ടറി മേൽപ്പാലങ്ങൾ നിർമിക്കും. ഇന്ദിര ഗേറ്റിനും പഴയ കെഎഫ്‌സി സിഗ്നലിനും സമീപം വളവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഡബിൾ ഡെക്കർ മേൽപ്പാലമാണ് നിർമിക്കുക. ഇത് നിലവിലെ മെട്രോ പാതയുമായി സംയോജിപ്പിച്ചാകും ഒരുക്കുക. ഇവിടുത്തെ തിരക്ക് ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ദിരാനഗറിൽ വർധിച്ചുവരുന്ന വാഹനത്തിരക്ക് കണക്കിലെടുത്താണ് പദ്ധതി രൂപകൽപ്പന ചെയ്തതെന്ന് ബി-സ്മൈലിന്റെ ടെക്നിക്കൽ ഡയറക്ടർ ബി.എസ്. പ്രഹ്ലാദ് വ്യക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം യാത്രാസമയം ചുരുക്കാനും പദ്ധതി സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം പദ്ധതിക്കെതിരെ പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് ആശങ്കകളും ഉയരുന്നുണ്ട്. പൊതുജനങ്ങളുമായി വിശദമായ ചർച്ച നടത്താതെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് 'ഐ ചേഞ്ച് ഇന്ദിരാനഗർ' എന്ന പൗരസംഘടന ആരോപിച്ചു. സുരഞ്ജൻ ദാസ് റോഡ് വഴിയുള്ള ബദൽ മാർഗം പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവിൽ തന്നെ വീതി കുറഞ്ഞ റോഡുകളുള്ള പ്രദേശത്ത് മേൽപ്പാല നിർമാണം കൂടുതൽ ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇവരുടെ നിലപാട്.
നിർമാണ സമയത്ത ഉണ്ടാകുന്ന പൊടി, ശബ്ദം, മലിനീകരണം എന്നിവയെക്കുറിച്ചും പ്രദേശവാസികൾ ആശങ്കപ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ, വർഷങ്ങളായി പൂർത്തിയാകാതെ നീണ്ടുനിൽക്കുന്ന എജിപുര മേൽപ്പാല പദ്ധതിയുടെ അനുഭവം ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതിയും വൈകിയാൽ അത് തങ്ങളെ സംബന്ധിച്ച് അടുത്ത തലവേദനയാകുമെന്നാണ് ഇവർ പറയുന്നത്. പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിച്ചുവരികയാണെന്ന് 'ഐ ചേഞ്ച് ഇന്ദിരാനഗർ' അംഗം സ്നേഹ നദിബാൽ പറഞ്ഞു. പൊതുജനാഭിപ്രായം തേടിയ ശേഷമേ അന്തിമ തീരുമാനങ്ങളിലേക്ക് പോകാവൂവെന്നും അവർ ആവശ്യപ്പെട്ടു. ഇതിനായി സാങ്കേതികവും നഗരാസൂത്രണപരവുമായ കാര്യങ്ങൾ വിലയിരുത്താൻ വിദഗ്ധനെ നിയോഗിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.