Select Location
All Locations
State
Region
City / District
സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം; അക്രഡിറ്റേഷൻ കാർഡുണ്ടെങ്കിലും പ്രവേശനമില്ല

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം; അക്രഡിറ്റേഷൻ കാർഡുണ്ടെങ്കിലും പ്രവേശനമില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് ആരംഭിച്ച നിയന്ത്രണം ഇപ്പോൾ മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും തടയുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പോകേണ്ട വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ശുപാർശയോ അനുമതിയോ ഇല്ലാതെ അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെയടക്കം ഉള്ളിലേക്ക് കടത്തിവിടരുതെന്നാണ് കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

 മുൻപ് പിണറായി സർക്കാരിന്റെ കാലത്ത് മാധ്യമങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷവും മാധ്യമവിലക്ക് കൂടുതൽ കർശനമാകുന്ന കാഴ്ചയാണ് സെക്രട്ടേറിയറ്റിൽ കാണുന്നത്. പുതിയ സർക്കാർ അധികാരമേറ്റതോടെ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ തിരക്ക് വർധിച്ചിരുന്നു. ഇതേത്തുടർന്ന് പൊതുജനങ്ങൾക്കുള്ള സന്ദർശക സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കിൽ ബന്ധപ്പെടേണ്ട ഓഫീസിൽ നിന്ന് സെക്യൂരിറ്റി ഗേറ്റിലേക്ക് വിളിച്ച് അനുമതി നൽകിയോ മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കൂ. പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങളുടെ മറവിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകരെയും തടയുന്നത്.

മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) കർശന പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ അനുവദിക്കുന്നത്. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള അതീവ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാനുള്ള ഔദ്യോഗിക അനുമതിപത്രമാണ് ഈ കാർഡ്. എന്നാൽ ഈ കാർഡുമായി എത്തുന്ന മുതിർന്ന മാധ്യമപ്രവർത്തകരെപ്പോലും സുരക്ഷാ ജീവനക്കാർ ഗേറ്റിൽ തടയുകയാണ്.

അതേസമയം, മുഖ്യമന്ത്രി ബജറ്റ് തയ്യാറാക്കുന്ന തിരക്കിലായതിനാലാണ് സെക്രട്ടേറിയറ്റിലെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം തന്നെ മാധ്യമപ്രവർത്തകരുടെ പ്രവേശന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തുമെന്നും അധികൃതർ അറിയിച്ചു.


News18Kerala 1 hour ago
Home Flash News