സുനിത വില്യംസിന് സംഭവിച്ചത് കൽപന ചൗളയുടേതിന് സമാനമായ ദുരന്തം'; 'എ' ക്ലാസില്‍പ്പെടുത്തി നാസ, ഞെട്ടലിൽ ശാസ്ത്രലോകം
സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും സ്റ്റാർലൈനർ ദൗത്യത്തിൽ കനത്ത പിഴവുകളുണ്ടായെന്ന് ഔദ്യോഗികമായി സമ്മതിച്ച് നാസ. പത്ത് ദിവസത്തെ ദൗത്യത്തിനായി പോയി ഒരുവര്‍ഷത്തോളം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസും ബുച്ച് വില്‍മോറും നേരിട്ടത് ടൈപ് എ വിഭാഗത്തില്‍പ്പെടുന്ന ദുരന്തമെന്ന് നാസ. ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലുണ്ടായ പിഴവുകളെ നാസയുടെ ഏറ്റവും ഗുരുതരമായ അപകട വിഭാഗമായ 'ടൈപ്പ് എ മിഷാപ്പ്' (Type A Mishap) ആയാണ് ഇപ്പോൾ വർഗ്ഗീകരിച്ചിരിക്കുന്നത്.
2003-ൽ ഇന്ത്യൻ വംശജയായ കൽപ്പന ചൗളയുൾപ്പെടെ ഏഴ് പേരുടെ ജീവൻ കവർന്ന കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് നൽകിയ അതേ ഗൗരവമാണ് ഈ പരാജയത്തിനും നാസ നൽകിയിരിക്കുന്നത്. നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ബഹിരാകാശത്ത് 'കുടുങ്ങിപ്പോയിരുന്നു' എന്ന ആരോപണം നാസ ആദ്യം അംഗീകരിച്ചിരുന്നില്ല.
എന്താണ് 'ടൈപ്പ് എ' മിഷാപ്? നാസയുടെ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും മാരകമായ അപകടങ്ങളെയാണ് 'ടൈപ്പ് എ' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. പേടകത്തിന് പൂർണ്ണമായ നാശനഷ്ടം സംഭവിക്കുക, 2.5 ദശലക്ഷം ഡോളറിലധികം നഷ്ടമുണ്ടാകുക, അല്ലെങ്കിൽ മനുഷ്യജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ ലേബൽ നൽകുന്നത്.