ഗൾഫ് യുദ്ധകാലത്ത് കത്തിനശിച്ചത് 600ലധികം എണ്ണക്കിണർ; ആക്രമണത്തിൽ താളംതെറ്റി പരിസ്ഥിതി
യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ഒമാൻ ഒഴികെയുള്ള 5 ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു കഴിഞ്ഞു. യുദ്ധം മനുഷ്യ ജീവനുകളെ മാത്രമല്ല പരിസ്ഥിതിയെയും താറുമാറാക്കും. പ്രകൃതിയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥയെ തന്നെ താളം തെറ്റിക്കും. പരിസ്ഥിതി നാശം പ്രകൃതിവിഭവങ്ങൾക്കും, ജനങ്ങളുടെ ആരോഗ്യത്തിനും, ഉപജീവനമാർഗ്ഗത്തിനും, സുരക്ഷയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. മുൻപ് നടന്ന പല യുദ്ധങ്ങളുടെയും പരിണിത ഫലം ഇപ്പോഴും അനുഭവിക്കുന്നവർ ഏറെയാണ്.
സംഘർഷ സ്ഥലങ്ങളിലെ കുഴിബോംബുകളും പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും മലിനീകരണ തോത് കൂട്ടുന്നു. അവ നീക്കം ചെയ്യുന്നതിന് പലപ്പോഴും പതിറ്റാണ്ടുകൾ എടുക്കുമെന്നു മാത്രമല്ല ഭീമമായ ചെലവും വേണ്ടി വരും. സൈനിക ആവശ്യങ്ങൾക്കായി വനങ്ങൾ വെട്ടിത്തെളിക്കുമ്പോൾ, ഫലഭൂയിഷ്ഠമായ ഭൂമിയും സുപ്രധാന ജലസ്രോതസ്സുകളും മലിനമാകാം. ശത്രു പോരാളികൾക്ക് വേണ്ടിയുള്ള കവചം നീക്കം ചെയ്യുന്നതിനായി സൈനികർ പലപ്പോഴും വനങ്ങൾ വെട്ടിത്തെളിക്കുകയോ അല്ലെങ്കിൽ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നു. മാത്രമല്ല പ്രദേശങ്ങൾ വാസയോഗ്യമല്ലാതാക്കുകയും പ്രാദേശിക ജനങ്ങളെ പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇത് പ്രകൃതിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സുഡാന്റെ ആഭ്യന്തരയുദ്ധകാലത്തും ഇറാഖിലും ഇത്തരം തന്ത്രങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവിടെ തണ്ണീർത്തടങ്ങൾ വറ്റിക്കുകയായിരുന്നു.