ബി–1 ബോംബര്‍ ഇറക്കി യു.എസ്; ടെഹ്റാനില്‍ താഴ്ന്ന് പറന്ന് യുദ്ധവിമാനങ്ങള്‍; രാത്രിയെ പകലാക്കി ആക്രമണം
ഇറാനില്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് യു.എസ്- ഇസ്രയേല്‍ സംയുക്ത സേന. ചൊവ്വാഴ്ച രാത്രി ടെഹ്റാന് മുകളില്‍ യുദ്ധ താഴ്ന്ന് പറന്നു. ഡസൻ കണക്കിന് മാരകമായ സ്ഫോടകവസ്തുക്കൾ വർഷിച്ചെന്നാണ് വിവരം. ഇറാനില്‍ ഏറ്റവും തീവ്രമായ ആക്രമണങ്ങളുടെ ദിനമായിരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിന് മുന്‍പ് ബ്രിട്ടന്‍റെ വ്യോമതാവളത്തില്‍ നിന്നും യു.എസിന്‍റെ ബ–1 ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു. ഇവ ഇറാനില്‍ പ്രയോഗിച്ചോ എന്നതില്‍ വ്യക്തതയില്ല.
ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തില്‍ ടെഹ്‌റാനിലെ ജനവാസ മേഖല ലക്ഷ്യമിട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് വ്യക്തമാക്കി. അതേസമയം ലെബനനിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പാരാമെഡിക്കൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ടെഹ്റാന് പുറമെ ഇസ്ഫഹാൻ, കരാജ് നഗരങ്ങളിലും ആക്രമണം ഉണ്ടായതാണ് വിവരം. ഇറാന്‍ ഖത്തറിലെയും കുവൈത്തിലെയും ഇറാഖിലെയും യു.എസ് ക്യാമ്പുകള്‍ ലക്ഷ്യമിട്ട് മിസൈലാക്രമണം നടത്തി. യുഎസിന്‍റെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തേക്ക് മിസൈല്‍ ആക്രമണം നടത്തിയതായും അടിസ്ഥാനസൗകര്യങ്ങള്‍ നശിപ്പിച്ചതായും ഐഎസ്എന്‍എ വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു.
ആദ്യം 15 മിനിറ്റ് തുടർച്ചയായി തലയ്ക്ക് മുകളിൽ യുദ്ധവിമാനങ്ങൾ പറക്കുന്നത് പോലെ തോന്നിയതായി ടെഹ്റാന്‍ നിവാസികള്‍ പറഞ്ഞു. അടുത്ത റൗണ്ട് ആക്രമണങ്ങൾ വരുന്നതിന് മുന്‍പ് കുറച്ച് മിനിറ്റ് ഇടവേളയുണ്ടായി. നിലവും ജനാലയും ഹൃദയവും ഒരേ സമയം കുലുങ്ങി എന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. രത്രിയെ പകലാക്കി മാറ്റിയ തീവ്രമായ വ്യോമാക്രമണങ്ങളായിരുന്നു ടെഹ്‌റാനില്‍ നടന്നത്.
അതേസമയം, യു.എസ് എയര്‍ഫോഴ്സിന്‍റെ ബി-52 ബോംബര്‍ വിമാനങ്ങളും യുകെയിലെത്തി. ഇന്ധനം നിറച്ചാല്‍ 14000 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ സാധിക്കുന്നവയാണ് ഇവ. ഇതോടെ യു.എസ് താവളങ്ങളില്‍ നിന്ന് ഇറാനെ നേരിട്ട് ആക്രമിക്കാന്‍ യു.എസിനെ സാധിക്കും. 30 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. സംഘര്‍ത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഇറാന്‍റെ മിസൈല്‍ ശേഷി തകര്‍ക്കാന്‍ യു.എസ് ബി-52 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.