പശ്ചിമേഷ്യൻ യുദ്ധം: സമാധാന ചർച്ചകൾക്ക് ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് ഫിൻലൻഡ്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഫിൻലൻഡ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ നടത്തിയ നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ച ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് വെടിനിർത്തലിനായി ഇന്ത്യക്ക് നിർണ്ണായക പങ്ക് വഹിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന അധിനിവേശമാണ് യുദ്ധത്തിന് കാരണമെന്ന് ഇറാൻ ഇന്ത്യയെ അറിയിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും സംസാരിച്ചു. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലുള്ള ആശങ്കയും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും പ്രധാനമന്ത്രി ചർച്ചയിൽ ഉന്നയിച്ചു.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി തടഞ്ഞത് ആഗോളതലത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യ തങ്ങളുടെ ഊർജ്ജ-വ്യാപാര താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിജയിച്ചു. ഇന്ത്യൻ പതാക ഘടിപ്പിച്ച കപ്പലുകൾക്ക് നിലവിൽ കടലിടുക്കിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നുണ്ട്. 40,000 മെട്രിക് ടൺ ഇന്ധനവുമായി എത്തിയ 'ശിവാലിക്' എന്ന കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി അടുത്തു. 'ജഗ് ലാഡ്കി', 'നന്ദാദേവി' എന്നീ ടാങ്കറുകളും ഉടൻ ഇന്ത്യയിലെത്തും. ഇറാനുമായി നേരിട്ട് നടത്തുന്ന ചർച്ചകളാണ് കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് എസ്. ജയശങ്കർ പറഞ്ഞു. ഓരോ കപ്പലിന്റെയും കാര്യം പ്രത്യേകം ചർച്ച ചെയ്താണ് നിലവിൽ നീക്കങ്ങൾ നടക്കുന്നത്.
അമേരിക്ക, ഇസ്രായേൽ എന്നിവരുമായി ബന്ധമുള്ള കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ വിപണികളായ ഇന്ത്യയെയും ചൈനയെയും ഹോർമുസ് കടലിടുക്കിലെ തടസ്സം സാരമായി ബാധിക്കുമെന്നതിനാൽ ഇന്ത്യയുടെ ഇടപെടലിനെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.