ആലപ്പുഴ കോൺഗ്രസിൽ വിള്ളൽ; “സീറ്റ് വിറ്റു” എന്ന് ആരോപിച്ച് നേതാക്കൾ കൂട്ടരാജിവെച്ചു
ആലപ്പുഴ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി. ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും കൂട്ടരാജിവെച്ചു. സീറ്റ് വിഭജനത്തിലെ അപാകതകളിൽ പ്രതിഷേധിച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് കുട്ടനാട്ടിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കുട്ടനാട് സീറ്റ് യു.ഡി.എഫ് നേതൃത്വം പണത്തിന് വേണ്ടി വിൽക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയസാധ്യതകളെ ഈ ആഭ്യന്തര കലഹം വല്ലാതെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജി ജോസഫ് തന്റെ വേദന പങ്കുവെച്ചത്. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റപ്പെടുത്താനില്ലെന്നും എന്നാൽ സ്വതന്ത്രനായി മത്സരിക്കുക എന്നത് സങ്കടകരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. “പെയ്‌മെന്റ് സീറ്റ്” എന്നാണ് അദ്ദേഹം കുട്ടനാട് സീറ്റിനെ വിശേഷിപ്പിച്ചത്. സാമ്പത്തിക ശക്തികൾക്ക് വേണ്ടി നാടിനെ ബലി കൊടുക്കുകയാണ് നേതൃത്വം ചെയ്തതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും അദ്ദേഹം ആരോപിച്ചു.