യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല
ബോംബുകൾ വർഷിക്കുകയും സംഘർഷം രൂക്ഷമാവുകയും ചെയ്യുന്നതിനിടയിൽ, ലോകവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന തരത്തിലുള്ള ഇന്റർനെറ്റ് നിരോധനം നേരിടുകയാണ് ദശലക്ഷക്കണക്കിന് ഇറാനികൾ. യുദ്ധകാലത്തെ ഒരു മുൻകരുതൽ നടപടിയായി ആരംഭിച്ച ഈ നിയന്ത്രണം ഇപ്പോൾ ആഴ്ചകളായി തുടരുകയാണ്. ജനങ്ങളുടെ സുരക്ഷ, വിവര കൈമാറ്റത്തിന്മേലുള്ള നിയന്ത്രണം എന്നിവയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് ഇൻ്റർനെറ്റ് നിരോധനം ഉയർത്തുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് നിരോധനങ്ങളിൽ ഒന്നാണ് ഇറാനിലേത്.
ഇന്റർനെറ്റ് ലഭ്യത സാധാരണ നിലയുടെ 1 മുതൽ 4 ശതമാനം വരെയായി കുറഞ്ഞുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള നിരീക്ഷണ ഗ്രൂപ്പുകൾ പറയുന്നു. ഫെബ്രുവരി അവസാനത്തിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നിരോധനം തുടങ്ങിയത്. നിയന്ത്രണങ്ങൾ ഇപ്പോഴും കർശനമായി തുടരുകയാണ്. ഏകദേശം 99 ശതമാനം ഇറാനികൾക്കും ഇപ്പോൾ ഇന്റർനെറ്റ് ലഭ്യമല്ലെന്ന് ഇന്റർനെറ്റ് ശൃംഖലയുടെ പ്രവർത്തനം വിലയിരുത്തുന്ന കെന്റിക് എന്ന കമ്പനിയുടെ ഡയറക്ടർ ഡഗ് മഡോറി വ്യക്തമാക്കി.
തന്ത്രപ്രധാനമായ വിവരങ്ങൾ ചോരുന്നത് തടയാനും പ്രതിഷേധക്കാരുടെ ഏകോപനം ഇല്ലാതാക്കാനും യുദ്ധസമയത്തെ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനുമാണ് അധികൃതർ നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സാധാരണ ജനങ്ങൾക്ക് ജീവൻരക്ഷാ വിവരങ്ങളും ആശയവിനിമയ സൗകര്യങ്ങളും നിഷേധിക്കുന്നത് അവരെ കൂടുതൽ അപകടത്തിലാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ക്രൂരതകൾ മറച്ചുവെക്കുന്നതും ഇറാൻ സർക്കാരിന്റെ പതിവുരീതിയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. അതേസമയം, സുരക്ഷാ കാരണങ്ങളാലാണ് ഇത്തരമൊരു നടപടിയെന്നും ഏതൊരു രാജ്യവും യുദ്ധസമയത്ത് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്റർനെറ്റ് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തി.