'ശ്രേയസ് അയ്യർ തകർത്തടിച്ചപ്പോൾ ഹാർദിക് പകച്ചുപോയി'; രോഹിത്തിന്‍റെ അഭാവം മുംബൈയെ തളർത്തുമെന്ന് കൈഫ്
മുംബൈ: ഐപിഎൽ 2025-ലെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സിനോടേറ്റ തോൽവിയിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ തീർത്തും നിസ്സഹായനായിരുന്നുവെന്ന് മുഹമ്മദ് കൈഫ്. ശ്രേയസ് അയ്യർ പന്തുകൾ അതിർത്തി കടത്തിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഹാർദിക് പകച്ചുപോയെന്നും, ഈ സാഹചര്യത്തിൽ രോഹിത് ശർമ്മ മൈതാനത്ത് ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും കൈഫ് നിരീക്ഷിച്ചു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് മുംബൈ മാനേജ്‌മെന്‍റിനെതിരെയും ഹാർദിക്കിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചത്.
രോഹിത് ശർമ്മയെ വെറുമൊരു 'ഇംപാക്ട് പ്ലെയർ' ആയി മാത്രം ഉപയോഗിക്കുന്നത് മുംബൈ ചെയ്യുന്ന വലിയ തെറ്റാണെന്ന് കൈഫ് പറഞ്ഞു. അഞ്ച് ഐപിഎൽ കിരീടങ്ങളും ലോകകപ്പും നേടിയ ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹം വെറുമൊരു ബാറ്റിംഗ് ഇംപാക്ട് പ്ലെയറായി ഡഗ് ഔട്ടിൽ ഇരിക്കേണ്ടവനല്ല. കഴിഞ്ഞ ക്വാളിഫയറിൽ ശ്രേയസ് അയ്യർ തകര്‍ത്തടിക്കുമ്പോള്‍ ഹാർദിക് ക്ലൂലെസ്സ് ആയിരുന്നു. രോഹിത് ഫീൽഡിൽ ഉണ്ടായിരുന്നെങ്കിൽ ബൗളർമാർക്ക് അത് വലിയ ആശ്വാസമായേനെയെന്നും കൈഫ് പറഞ്ഞു.
മത്സരത്തിന്‍റെ നിർണായക നിമിഷങ്ങളിൽ രോഹിത് ബൗളർമാരുടെ അടുത്തുചെന്ന് സംസാരിക്കുന്നത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് കൈഫ് ചൂണ്ടിക്കാട്ടി. രോഹിത്തിനെപ്പോലൊരു അനുഭവസമ്പന്നനായ താരം അടുത്തുനിൽക്കുന്നത് ബൗളർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന 2026 സീസണിലെങ്കിലും ഈ തെറ്റ് ആവർത്തിക്കരുത്. രോഹിത് ശർമ്മ ഫീൽഡിൽ വേണമെന്ന് ഹാർദിക് തന്നെ കോച്ചിനോടും ടീം ഉടമകളോടും ആവശ്യപ്പെടണം. രോഹിത് ഒരിക്കലും ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിൽ അനാവശ്യമായി ഇടപെടില്ലെന്നും, എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കൈഫ് കൂട്ടിച്ചേർത്തു. മാർച്ച് 30-ന് വാംഖഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ സീസണിലെ ആദ്യ മത്സരം.