ഘോഷയാത്രകളിലെ ശബ്ദം: ഡിജെ വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ പോലീസ്; പണി വരുന്നത് ഇങ്ങനെ!
തിരുവനന്തപുരം: ഉത്സവഘോഷയാത്രകളിൽ അതിതീവ്ര ശബ്ദവും വെളിച്ചവും ഉപയോഗിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന ഡിജെ (DJ) വാഹനങ്ങൾക്കും നിയമവിരുദ്ധമായ ഉച്ചഭാഷിണി ഉപയോഗത്തിനുമെതിരെ സംസ്ഥാന പോലീസ് മേധാവി കർശന നടപടിക്ക് നിർദേശം നൽകി. എസെൻസ് ഗ്ലോബൽ-സൈലൻസ് ദ നോയിസ് കാംപെയ്‌നിന്റെ ഭാഗമായി ലഭിച്ച പരാതിയെത്തുടർന്നാണ് ഡിജിപിയുടെ ഈ സുപ്രധാന ഇടപെടൽ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും ഇതുസംബന്ധിച്ച അന്വേഷണത്തിനും തുടർനടപടികൾക്കും നിർദേശം നൽകി. നിയമലംഘനം നടത്തുന്നവരുടെ ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാൻ പോലീസിനും റവന്യൂ അധികാരികൾക്കും അധികാരം നൽകിയിട്ടുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം (EPA 1986) പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. നിലവിൽ ഇത്തരം കേസുകളിൽ ചെറിയ തുക മാത്രം പിഴ ഈടാക്കി വിട്ടയക്കുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ പുതിയ നിർദ്ദേശപ്രകാരം അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്താനാണ് നീക്കം. കൂടാതെ, രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് 10,000 രൂപ പിഴയും ഈടാക്കും.