'പിഷാരടി തോൽക്കണമെന്ന് ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ'; സിപിഎം ജില്ലാ സെക്രട്ടറി
പാലക്കാട്: ജില്ലയിലെ ചില മണ്ഡലങ്ങളിൽ ബി.ജെ.പി.യും കോൺഗ്രസും രഹസ്യ 'ഡീൽ' ഉണ്ടാക്കിയിട്ടുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. മലമ്പുഴയിൽ ദുർബലനായ സ്ഥാനാർഥിയെ യു.ഡി.എഫ്. മത്സരിപ്പിക്കുന്നത് മണ്ഡലത്തിൽ ബി.ജെ.പി.ക്ക് വിജയസാധ്യതയുണ്ടാക്കാനാണെന്നും സുരേഷ്ബാബു പാലക്കാട്ട് പത്രസമ്മേളനത്തിൽ ആരോപിച്ചു.
കോങ്ങാട് മണ്ഡലത്തിൽ ബി.ജെ.പി.യുടെ ദുർബലപ്രചാരണം ഡീലിന്റെ ഭാഗമാണ്. ഒറ്റപ്പാലത്ത് യു.ഡി.എഫിന്റെ സ്ഥാനാർഥി ബി.ജെ.പി.യുടെ മുൻ സ്ഥാനാർഥിക്ക് എറണാകുളത്തെ ഏജൻസി മുഖേന 50 ലക്ഷമാണ് ഓഫർ നൽകിയതെന്നും സുരേഷ് ബാബു ആരോപിച്ചു. 'പാലക്കാട്ട് യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഷാഫിക്ക് പാലക്കാട്ട് ജയിക്കാമെങ്കിൽ എൻ.എം.ആർ. റസാഖിനും ജയിക്കാം. യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടി തോൽക്കണമെന്ന് കോൺഗ്രസിൽ ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിലാണ്. ബി.ജെ.പി. ജയിച്ചാലും എൽ.ഡി.എഫ്. ജയിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതോടെയാണ് റസാഖിന് പോകുന്ന വോട്ട് ബി.ജെ.പി.യുടെ വിജയസാധ്യതയായി കോൺഗ്രസ് പ്രചരിപ്പിക്കുന്നത്'. പാലക്കാട്ട് റസാഖ് ജയിക്കുമെന്നും യു.ഡി.എഫും ബി.ജെ.പി.യും മത്സരിക്കുന്നത് രണ്ടാംസ്ഥാനത്തിന് വേണ്ടിയാണെന്നും സുരേഷ് ബാബു അവകാശപ്പെട്ടു.
'രേഖകളിൽ പ്രായംകുറച്ച് യൗവനം നിലനിർത്താനാണ് ഒറ്റപ്പാലത്തെ യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. ശശിയുടെ ശ്രമം'. 12 സീറ്റിൽ 11-ലും എൽ.ഡി.എഫ്. ജയിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.