പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ജനജീവിതം മെച്ചപ്പെടുത്താനുള്ള പോരാട്ടത്തിൽ ഇടത്പാർട്ടികൾ
പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വനമേഖലയിൽ അടക്കം ശക്തമായ പോരാട്ടമാണ് ഇടത് പാർട്ടികൾ കാഴ്ചവെക്കുന്നത്. പുരുളിയ, ബാങ്കുറ, പശ്ചിമ മേദിനിപ്പുർ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വനമേഖലയിലെല്ലാം വലിയ ആവേശവും ജന പങ്കാളിത്തവുമാണ് ഇത്തവണയുള്ളത്. ഇവിടെ ആകെയുള്ള ഏഴ് മണ്ഡലങ്ങളിൽ ആറും സംവരണ സീറ്റുകളാണ്. നാല് സീറ്റ് പട്ടിക വർഗ വിഭാഗത്തിനും രണ്ടെണ്ണം പട്ടിക ജാതി വിഭാഗക്കാർക്കും. എല്ലായിടത്തും സി പി ഐ എം ആണ് മത്സരിക്കുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവും ബിർഭും ജില്ലാ സെക്രട്ടറിയുമായ ദേബ് ലീന ഹേംബ്രം റാണിബന്ദ് മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പ്രചാരണത്തിനെത്തിയ മണ്ഡലം വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് സി പി ഐ എം. പശ്ചിമ ബംഗാളിലെ ജനങ്ങൾ ഇത്തവണ അവരുടെ ജീവിതം മെച്ചപ്പെടുന്നതിനുള്ള നിർണായക വിധിയാകും എഴുതുക. കഴിഞ്ഞ കാലങ്ങളിൽ ഭരിച്ച സർക്കാരുകളുടെ അവഗണനയും വികസന മുരടിപ്പും ജനങ്ങൾ ചർച്ചയാക്കിയിട്ടുണ്ട്.