നാഗർകോവിലിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ; ഒപ്പം എടപ്പാടി പളനിസ്വാമിയും
നാഗർകോവിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ അണ്ണാമലൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിൽ നിൽക്കെ, ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തി. ഉച്ചയ്ക്ക് 3.30-ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട പ്രധാനമന്ത്രി 4.10ന് നാഗർകോവിലിലെ ഹെലിപാഡിൽ ഇറങ്ങി. തുടർന്ന് വൈകുന്നേരം 4.15ന് അവിടെ നിന്ന് കാറിൽ വേപ്പമൂട് ജംഗ്ഷനിലെത്തി.
വൈകുന്നേരം 4.30ഓടെ വേപ്പമൂട് ജംഗ്ഷൻ മുതൽ വടശേരി വരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ, പൊൻ രാധാകൃഷ്ണൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. റോഡ് ഷോയിലുടനീളം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം വൻ വിജയം നേടുമെന്നും ഡിഎംകെ തോൽക്കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യസ്ഥാനാർത്ഥികൾക്ക് പിന്തുണ തേടി നാഗർകോവിലിൽ നടന്ന വൻ റോഡ് ഷോയ്ക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.