നോയിഡയിലേക്കെത്തിയ സിപിഐഎം സംഘത്തെ തടഞ്ഞ് പൊലീസ്, പ്രതിഷേധത്തെ തുടർന്ന് അനുമതി നൽകി, തലകുനിച്ച് യോഗി സർക്കാർ
തൊഴിൽ സമരം ശക്തമായി മുന്നേറുന്ന നോയിഡയിലേക്കെത്തിയ സിപിഐഎം പ്രതിനിധി സംഘത്തെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ്. ഉത്തർപ്രദേശ് ബോർഡറിൽ വെച്ചാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, എ എ റഹീം എംപി, വി ശിവദാസൻ എംപി തുടങ്ങിയവർ അടക്കമുള്ള, പാർലമെന്റ് അംഗങ്ങളും ഉൾപ്പെടുന്ന പ്രതിനിധി സംഘത്തെ യുപി പൊലീസ് തടഞ്ഞത്. സംഘത്തെ സമരം നടക്കുന്നിടത്തേക്ക് പോകാൻ അനുവദിക്കില്ല എന്ന് പൊലീസ് അറിയിച്ചു. എന്നാൽ പിന്തിരിയില്ലെന്ന് എം എ ബേബി വ്യക്തമാക്കി. സമര സ്ഥലത്തേക്ക് പോകാൻ അനുവദിക്കുന്നത് വരെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ സിപിഐഎം നേതാക്കളുടെ മുന്നിൽ പൊലീസിനും യോഗി സർക്കാരിനും തലകുനിക്കേണ്ടിവന്നു
നിയമ വിരുദ്ധമായ നടപടികളാണ് ഉത്തർപ്രദേശ് പൊലീസ് കൈക്കൊള്ളുന്നതെന്നും എം എ ബേബി പറഞ്ഞു. തൊഴിൽ സമരത്തിനിടെ അറസ്റ്റിലായവരെ കുറിച്ച് വിവരമൊന്നുമില്ലെന്നും സി ഐ ടി യു നോതാക്കൾ വീട്ടുതടങ്കലിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്ത സ്ത്രീകളെയടക്കം വളരെ ക്രൂരമായാണ് പൊലീസ് മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.