18 മാസത്തേക്ക് ബുർജ് അൽ അറബ് അടയ്ക്കുന്നു; യുദ്ധസമ്മർദ്ദത്തിനിടയിൽ വിപുലമായ നവീകരണത്തിന് ദുബായ്
ദുബായ്: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് വിനോദസഞ്ചാര മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടയിൽ, ദുബായിലെ ഐക്കണിക് ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് വിപുലമായ നവീകരണത്തിനായി അടയ്ക്കുന്നു. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ വിദേശ സഞ്ചാരികളുടെ വരവിനെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം. ലോകത്തെ ഏക ഏഴ് നക്ഷത്ര പദവിയുള്ള ഈ ഹോട്ടൽ ഏകദേശം 18 മാസത്തോളമാണ് അതിഥികൾക്കായി അടച്ചിടുക. 25 വർഷത്തെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷം ഹോട്ടലിന്റെ എല്ലാ സ്യൂട്ടുകളും പൊതുയിടങ്ങളും ആധുനിക രീതിയിൽ മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഹോട്ടലിലെ 198 സ്യൂട്ടുകളും അത്യാധുനിക സൗകര്യങ്ങളോടെ പരിഷ്കരിക്കും. ബുർജ് അൽ അറബിന്റെ പ്രശസ്തമായ കൂറ്റൻ അക്വേറിയം, മാർബിൾ ഇന്റീരിയറുകൾ, മോസൈക് വാഷ്‌റൂമുകൾ എന്നിവയുടെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ സ്പാ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തും. ഈ അടച്ചിടൽ മുൻകൂട്ടി നിശ്ചയിച്ച നവീകരണ പദ്ധതിയുടെ ഭാഗമാണെന്നും നിലവിലെ യുദ്ധസാഹചര്യവുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. എന്നാൽ, ഗൾഫ് മേഖലയിലെ വിനോദസഞ്ചാര വിപണി നേരിടുന്ന തളർച്ച ഈ തീരുമാനത്തിന് പിന്നിലെ ഒരു ഘടകമായി നിരീക്ഷകർ കരുതുന്നു.
മേഖലയിലെ സംഘർഷം ദുബായുടെ ടൂറിസം മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മാർച്ചിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ബുർജ് അൽ അറബിന്റെ പരിസരത്തും ചില നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിക്ക ഡ്രോണുകളെയും തകർത്തെങ്കിലും, അവയുടെ അവശിഷ്ടങ്ങൾ പാം ജുമൈറ, ദുബായ് വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പതിച്ചത് സഞ്ചാരികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷം ദുബായ്, അബുദാബി ഓഹരി വിപണികളിൽ നിന്ന് വലിയ തോതിൽ നിക്ഷേപം പിൻവലിക്കപ്പെട്ടതും വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.