പെൻഷനും സൗജന്യ സിലിണ്ടറും;വധുക്കൾക്ക് ഒരു പവൻ സ്വർണ്ണവും പട്ടുസാരിയും, ബിരുദധാരികൾക്ക് 4,000 രൂപ സ്റ്റൈപ്പൻഡ്; തമിഴ്നാട്ടിൽ ‘വിസിൽ’ മുഴക്കാൻ വിജയ്; ജനപ്രിയ വാഗ്ദാനങ്ങളുമായി ടി.വി.കെ പ്രകടനപത്രിക
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാൻ ഒരുങ്ങുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) ജനപ്രിയ വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക പുറത്തിറക്കി. പാർട്ടി അധ്യക്ഷൻ വിജയ് തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയ ചടങ്ങിൽ, ജനപിന്തുണയുടെ അടയാളമായി വീടുകൾക്ക് മുന്നിൽ ‘വിസിൽ’ ചിഹ്നം കോലമായി വരയ്ക്കണമെന്ന് തമിഴ് മക്കളോട് അഭ്യർത്ഥിച്ചു. ഇത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടമ്മമാർക്ക് പെൻഷനും സൗജന്യ സിലിണ്ടറും സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് പത്രികയുടെ പ്രധാന ആകർഷണം. 60 വയസ്സിന് താഴെയുള്ള കുടുംബനാഥകൾക്ക് മാസംതോറും 2,500 രൂപ നേരിട്ട് അക്കൗണ്ടിലെത്തിക്കും.
വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുന്നതിലൂടെ അടുക്കളച്ചെലവ് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. പിന്നാക്ക വിഭാഗങ്ങളിലെ വധുക്കൾക്ക് ഒരു പവൻ സ്വർണ്ണവും പട്ടുസാരിയും വിവാഹ സമ്മാനമായി നൽകും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പ ഉറപ്പാക്കും.
അതുപോലെ, യുവതലമുറയെ ലക്ഷ്യം വെച്ച് വിപുലമായ പദ്ധതികളാണ് വിജയ് അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകാതിരിക്കാൻ കുട്ടികളുടെ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപ സഹായം നൽകും. ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും.