ഇന്നലെ പാർലമെന്റിൽ കണ്ടത് പ്രതിപക്ഷ വിജയം, തമിഴ്നാടിനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ തമിഴ്നാട്ടുകാരനായി മാറും; രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ
തമിഴ് നാട്ടിലെ ജനങ്ങൾക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ടെന്ന് രാഹുൽ ഗാന്ധി. തമിഴ് നാട് പൊന്നേരിയിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ആർഎസ്എസും ബിജെപിയും തമിഴ്നാടിനെയും തമിഴ് സംസ്കാരത്തെയും ആക്രമിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ താൻ തമിഴ്നാട്ടുകാരനായി മാറും. ഇന്നലെ പാർലമെന്റിൽ പുതിയ ബില്ല് കൊണ്ടുവന്നു. വനിതാ ബിൽ എന്നാണ് പറഞ്ഞത്. ഇന്നലത്തെ വനിതാബില്ലിന് പിറകിൽ മണ്ഡല പുനർനിർണയം ആയിരുന്നുന്നു. തമിഴ് നാടിന്റെയും ദക്ഷിണേന്ത്യയിലെയും ചെറിയ സംസ്ഥാനങ്ങളുടെയും അംഗബലം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ആ ബില്ലിനെ ഒരുമിച്ച് തോൽപിച്ചു. ഭരണഘടനയെ തകർക്കുന്ന ബില്ലിനെയാണ് പരാജയപ്പെടുത്തിയത്. എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെതായ അധികാരങ്ങളുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു രാജ്യം, ഒരു നേതാവ്, ഒരു ഭാഷ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും പറയും. ഇത് ഭരണഘടനയെ പോലും മറന്നുള്ള ചിന്തയാണ്. സൈന്യത്തെ ഇറക്കാതെയുള്ള യുദ്ധമാണ് കേന്ദ്രം നടത്തുന്നത്. തമിഴ് ഭാഷയെയും സംസ്കാരത്തെയും എല്ലാം തകർക്കാനുള്ള ശ്രമം. ബിജെപിയ്ക്കും ആർഎസ്എസിനും തമിഴ് ജനതയെ എന്താണെന്ന് ഇനിയും മനസിലായിട്ടില്ല.
തമിഴ് നാടിനെ ഡൽഹിയിൽ ഇരുന്ന് ഭരിയ്ക്കാനാണ് ബിജെപി അണ്ണാ ഡിഎംകെയെ കൂടെ കൂട്ടിയത്. ബിജെപിയും ആർഎസ്എസും തമിഴ് ജനതയ്ക്ക് എന്താണെന്ന് മനസിലാക്കണം. എത്രയൊക്കെ ശ്രമിച്ചാലും തമിഴ് നാടിനെയും തമിഴ് ഭാഷയെയും സംസ്കാരത്തെയും തൊടാൻ പോലും ബിജെപിയ്ക്കും ആർഎസ്എസിനും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സമൂഹനീതി എന്തെന്ന് ലോകത്തിന് കാട്ടിത്തന്ന സംസ്ഥാനമാണ് തമിഴ് നാട്. നരേന്ദ്രമോദിയും അമിത്ഷായും ഡൽഹിയിലിരുന്ന് തമിഴ് നാട് ഭരിയ്ക്കാൻ ശ്രമിയ്ക്കുന്നു. തമിഴ് നാട് മുഖ്യമന്ത്രി അവർ പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹിയ്ക്കുന്നത്. തമിഴ് ജനത തമിഴ് നാട് ഭരിച്ചാൽ മതിയെന്നാണ് കോൺഗ്രസ് തീരുമാനം. അണ്ണാ ഡിഎംകെ ബിജെപിയുടെ അടിമകളായി മാറി കഴിഞ്ഞു. അണ്ണാ ഡിഎംകെയുടെ കൊടിയും നേതാക്കളെയും കാണുമ്പോൾ തമിഴ് ജനത ഇത് മനസിലാക്കണം. എഐഎഡിഎംകെ നടത്തിയ അഴിമതിയാണ് അവരെ ബിജെപിയുടെ അടിമകളാക്കിയത്. രണ്ടോ മൂന്നോ കമ്പനികൾ ഇന്ത്യയെ നിയന്ത്രിച്ചാൽ മതിയെന്നാണ് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും തീരുമാനമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.