‘നരേന്ദ്രമോദി ഭരണത്തിൽ ഓച്ഛാനിച്ചു നിൽക്കാത്ത പല സംസ്ഥാനങ്ങളും ഇവിടെയുണ്ട്, തമിഴ്നാടും കേരളവും അതിന് ഉദാഹരണം’; എം എ ബേബി
കടുത്ത വേനലിനെ മറികടന്നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പോരാട്ടം ചൂടേറുന്നത്. ജനം പോളിംഗ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പുരോഗമിക്കുകയാണ്. പത്മനാഭപുരം മണ്ഡലത്തിലെ ആർ ചെല്ലസ്വാമിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. തമിഴ്നാട് ഇന്ത്യക്ക് മുൻപിൽ മാതൃക ആണെന്ന് എം എ ബേബി ചൂണ്ടികാട്ടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ ആർഎസ്എസ് തെക്കൻ സംസ്ഥാനങ്ങളെയും ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ നരേന്ദ്രമോദി ഭരണത്തിൽ ഓച്ഛാനിച്ചു നിൽക്കാത്ത പല സംസ്ഥാനങ്ങളും ഇവിടെ ഉണ്ട്. തമിഴ്നാടും കേരളവും അതിന് ഉദാഹരണമാണെന്നും ആജ്ഞകൾ അനുസരിക്കുന്നവരല്ല സ്വാതന്ത്ര്യ ബോധമുള്ള പൗരന്മാരാണ് ഞങ്ങൾ എന്നും എം എ ബേബി ഓർമിപ്പിച്ചു.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യവും എം എ ബേബി വിലയിരുത്തി. വിജയ് യെയും ടിവികെ യെയും രാഷ്ട്രീയമായി തന്നെ വിമർശിച്ചു. കുലശേഖരത്ത് വച്ച് നടന്ന കൺവെൻഷനിൽ കുളച്ചൽ യുദ്ധത്തിന്റെ ചരിത്ര പശ്ചാത്തലവും എം എ ബേബി ഓർമ്മിപ്പിച്ചു. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളവും തമിഴ്നാടും ഏറെ ഗുണപരമായി മുന്നിൽ ആണെന്നും എം എ ബേബി.