ഇറാൻ കടൽപാതയിൽ വെടിയുതിർത്ത് യുഎസ്; ഹെലികോപ്റ്റർ ആക്രമണ ദൃശ്യങ്ങൾ പുറത്ത്, 27 കപ്പലുകൾ തിരിച്ചയച്ചു
വാഷിങ്ടൺ: ഇറാൻ സമുദ്രപാതയിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ അതിശക്തമായ സൈനിക നടപടിയുമായി അമേരിക്ക. ഉപരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പലിനെ ഹെലികോപ്റ്ററിൽ നിന്നുള്ള മെഷീൻ ഗൺ ഉപയോഗിച്ച് തടയുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു. മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ മാരകമായ ബലം പ്രയോഗിക്കാൻ മടിക്കില്ലെന്ന കർശനമായ സന്ദേശമാണ് ഈ ദൃശ്യങ്ങളിലൂടെ അമേരിക്ക നൽകുന്നത്. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള പ്രവേശനവും അവിടെനിന്നുള്ള ചരക്ക് നീക്കവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് നാവികസേന നിലയുറപ്പിച്ചിരിക്കുന്നത്.
ഇറാൻ തീരത്ത് നാവിക ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ 27 ചരക്കുകപ്പലുകളെ യുഎസ് സൈന്യം ബലം പ്രയോഗിച്ച് തിരിച്ചയച്ചു കഴിഞ്ഞു. ഇറാനിയൻ തുറമുഖങ്ങളിലേക്ക് എത്തുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ കപ്പലുകളെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് യുഎസ് തീരുമാനം.
സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്രപാതയിൽ വെച്ച് തന്നെ തടയുന്നുണ്ട്. ഞായറാഴ്ച ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് നീങ്ങിയ ഇറാനിയൻ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ യുഎസ് സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. സമുദ്ര സുരക്ഷയുടെ പേരിൽ നടത്തുന്ന ഈ നടപടി പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
അമേരിക്കയുടെ ഈ നീക്കം സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിന് തക്കതായ മറുപടി നൽകുമെന്നും ടെഹ്‌റാൻ വ്യക്തമാക്കി. എന്നാൽ ഇറാന്റെ മിസൈൽ പദ്ധതികൾക്കും ആണവ നീക്കങ്ങൾക്കും തടയിടാൻ ഈ സാമ്പത്തിക-സൈനിക ഉപരോധം അനിവാര്യമാണെന്നാണ് വാഷിങ്ടണിന്റെ വാദം. ഹോർമുസ് കടലിടുക്കിലെ ഈ നാവിക പോരാട്ടം ആഗോള എണ്ണ വിപണിയെയും വിതരണ ശൃംഖലയെയും വരും ദിവസങ്ങളിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
ഹെലികോപ്റ്ററുകളിൽനിന്ന് യു.എസ്. മറീനുകൾ കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന സാമഗ്രികൾ കപ്പലിലുണ്ടെന്ന സംശയത്തെത്തുടർന്നാണ് നടപടിയെന്ന് യു.എസ്. അവകാശപ്പെടുമ്പോൾ, ഇത് കടൽക്കൊള്ളയാണെന്ന് ഇറാൻ തിരിച്ചടിച്ചു. ചൈനയിൽനിന്നുള്ള കപ്പലാണിതെന്നും സമാധാനപരമായ ചരക്കുനീക്കത്തെ തടസ്സപ്പെടുത്തുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി.