ആദ്യം ഫലമറിയാൻ സാധ്യതയുള്ള മണ്ഡലങ്ങൾ ഇവ, ചങ്കിടിപ്പോടെ മുന്നണികളും സ്ഥാനാർഥികളും
വോട്ടെണ്ണൽ ദിനം അടുക്കുന്നതോടെ മുന്നണികളുടെയും സ്ഥാനാർഥികളുടെയും ചങ്കിടിപ്പ് ഏറുകയാണ്. സ്ട്രോങ് റൂമുകളില്‍ തിരിമറി നടക്കുമെന്ന ആശങ്കയും ഇതാദ്യമായി പലർക്കുമുണ്ട്. മേയ് നാലിന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. സാധാരണ നിലയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോഴുള്ള ലീഡ് 10 മിനിറ്റിനകം തന്നെ ലഭിച്ചു തുടങ്ങും. എട്ടരയോടെ ഇവിഎമ്മില്‍ നിന്നുള്ള ലീഡ് നിലകളും വന്നുതുടങ്ങും. വലിയ തര്‍ക്കങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ലെങ്കില്‍ പന്ത്രണ്ടു മണിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം സീറ്റുകളിലേയും ജനവിധി വ്യക്തമാകും.
തന്റെ മണ്ഡലത്തിലെ ഫലം എപ്പോൾ അറിയാനാകുമെന്നാണ് ഓരോ വോട്ടറും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കില്‍ കേരളത്തില്‍ ആദ്യം ഫലം അറിയുക കോഴിക്കോട് സൗത്ത് മണ്ഡലത്തിലേതാകും. 14 ടേബിളുകളിലായി 12 റൗണ്ട് വോട്ടെണ്ണിയാല്‍ കോഴിക്കോട് സൗത്തിന്‍റെ ഫലം അറിയാം. പതിമൂന്നാം റൗണ്ട് പൂര്‍ത്തിയാകുന്നതിനകം ഫലമറിയാവുന്ന മറ്റൊരു മണ്ഡലം കണ്ണൂരാണ്. ആകെയുള്ള 179 ബൂത്തുകളില്‍ നിന്നുള്ള ഇവിഎമ്മുകള്‍ എണ്ണിപ്പൂര്‍ത്തിയാക്കാന്‍ 12 റൗണ്ടിനു ശേഷം ഒരല്‍പ്പം കൂടി സമയമെടുക്കും. പതിമൂന്നാമത്തെ റൗണ്ട് ഭാഗികമായി എണ്ണുമ്പോഴേക്കും കണ്ണൂരിലെ ഫലമറിയാം.
അതിനും അല്‍പ്പം മുമ്പ് പാലക്കാട് ജില്ലയിലെ ആലത്തൂരിലും തരൂരിലും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ആലത്തൂരില്‍ 174 ബൂത്തുകളിലേയും തരൂരില്‍ 177 ബൂത്തുകളിലേയും വോട്ടുകളാണ് എണ്ണാനുള്ളത്. 177 ബൂത്തുകളില്‍ നിന്നുള്ള ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണാനുള്ള ഏറ്റുമാനൂരിലെ വോട്ടെണ്ണലും 13 റൗണ്ട് പൂര്‍ത്തിയാകുന്നതിനു മുമ്പ് അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധര്‍മ്മടം മണ്ഡലത്തിലെ ഫലം പതിനഞ്ചാം റൗണ്ട് തുടങ്ങുമ്പോള്‍ത്തന്നെ അറിയാനാകും. ഇവിടെ 198 ബൂത്തുകളില്‍ നിന്നുള്ള വോട്ടുകളാണ് എണ്ണാനുള്ളത്.
വോട്ടെണ്ണലിന് ഏറ്റവുമധികം സമയമെടുക്കാന്‍ സാധ്യതയുള്ളത് 294 ബൂത്തുകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണേണ്ട തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. ഇരുപത്തിയൊന്നാം റൗണ്ടില്‍ മാത്രമേ തൃപ്പൂണിത്തുറയില്‍ വോട്ടെണ്ണല്‍ അവസാനിക്കൂ. സമാനമായ രീതിയില്‍ വോട്ടെണ്ണല്‍ നീണ്ടു പോകാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് ആറന്മുളയും കോവളവും. ആറന്മുളയില്‍ 272 ബൂത്തുകളിലെയും കോവളത്ത് 269 ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണണം.