140 മണ്ഡലങ്ങളില്‍ മലബാറിലടക്കം യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കും എന്നാണ് പിവി അന്‍വറിന്റെ സര്‍വ്വേ പറയുന്നത്
ബേപ്പൂരിൽ റിയാസ് തോൽക്കുമെന്ന് അൻവറിന്റെ സർവ്വേ, സംസ്ഥാനത്ത് യുഡിഎഫ് തരംഗം, മലബാർ തൂക്കും
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിയായ പിവി അന്‍വറിന്റെ സര്‍വ്വേ. 140 മണ്ഡലങ്ങളില്‍ മലബാറിലടക്കം യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കും എന്നാണ് പിവി അന്‍വറിന്റെ സര്‍വ്വേ പറയുന്നത്. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തോല്‍ക്കുമെന്നും തന്റെ വിജയം ഉറപ്പാണെന്നും പിവി അന്‍വര്‍ അവകാശപ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച കണ്ണൂരിലെ ധര്‍മ്മടത്ത് അതിശക്തമായ മത്സരമാണ് നടന്നത് എന്നും പിണറായി വിജയന്‍ പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും പിവി അന്‍വര്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ ആകെയുളള 60 സീറ്റുകളില്‍ 40 എണ്ണത്തിലും വിജയം യുഡിഎഫിനൊപ്പമായിരിക്കും എന്നാണ് പിവി അന്‍വറിന്റെ സര്‍വ്വേ പ്രവചിക്കുന്നത്.
12 സീറ്റുകളില്‍ മാത്രമാണ് മലബാറില്‍ എല്‍ഡിഎഫ് വിജയിക്കുക. ബാക്കിയുളള എട്ട് സീറ്റുകളിലും ജയ സാധ്യത യുഡിഎഫിന് തന്നെ ആണെന്നും സര്‍വ്വേ പറയുന്നു. മധ്യ കേരളത്തിലെ ആകെയുളള 30 സീറ്റുകളില്‍ 21 എണ്ണത്തിലും യുഡിഎഫ് വിജയിക്കുമെന്നും 6 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും ബാക്കി വരുന്ന 5 സീറ്റുകളില്‍ വിജയ സാധ്യത യുഡിഎഫിന് തന്നെ ആണെന്നും പിവി അന്‍വര്‍ പുറത്ത് വിട്ട സര്‍വ്വേയില്‍ പറയുന്നു.
തെക്കന്‍ കേരളത്തിലും യുഡിഎഫ് ആധിപത്യമാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആകെയുളള 48 സീറ്റുകളില്‍ 25 എണ്ണത്തില്‍ യുഡിഎഫും 10 എണ്ണത്തില്‍ എല്‍ഡിഎഫും വിജയിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. തെക്കന്‍ കേരളത്തില്‍ ബിജെപിക്ക് 3 സീറ്റുകള്‍ ലഭിക്കുമെന്നും അന്‍വറിന്റെ സര്‍വ്വേ പറയുന്നു. ബാക്കിയുളള 10 സീറ്റുകളിലും സര്‍വ്വേ വിജയ സാധ്യത പ്രവചിക്കുന്നത് യുഡിഎഫിനാണ്.
മലബാറില്‍ മലപ്പുറം, വയനാട് ജില്ലകള്‍ യുഡിഎഫ് തൂത്തുവാരുമെന്നും ഇടത് കോട്ടയായ കോഴിക്കോട് 13 സീറ്റുകളില്‍ എട്ടിലും യുഡിഎഫ് വിജയമായിരിക്കുമെന്നും പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരും തളിപ്പറമ്പും സിപിഎമ്മില്‍ നിന്ന് പിടിച്ചെടുക്കുമെന്നും ആകെ 5 സീറ്റുകളില്‍ വിജയിക്കുമെന്നുമാണ് പിവി അന്‍വറിന്റെ സര്‍വ്വേ പ്രവചനം.