‘തെരഞ്ഞെടുപ്പെന്നത് ഗുസ്തി മത്സരമല്ല, വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് രാഷ്ട്രീയ ബോധം’; പി വി അൻവറിന് മറുപടിയുമായി പി എ മുഹമ്മദ് റിയാസ്
തെരഞ്ഞെടുപ്പ് എന്നത് സ്ഥാനാർത്ഥികൾ തമ്മിലുള്ള വ്യക്തിപരമായ ഗുസ്തി മത്സരമോ ബോക്സിംഗ് മത്സരമോ അല്ലെന്നും, മറിച്ച് അത് ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പി എ മുഹമ്മദ് റിയാസ്. ജനങ്ങൾ സ്ഥാനാർത്ഥികളെ വ്യക്തിപരമായ ബന്ധങ്ങൾ നോക്കിയല്ല, മറിച്ച് അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളെയും മുദ്രാവാക്യങ്ങളെയും വികസനത്തെയും മുൻനിർത്തിയാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം എന്നത് ഏതെങ്കിലും വ്യക്തിയോടുള്ള ശത്രുത വെച്ച് പുലർത്തിക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകേണ്ട ഒന്നല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകളും പ്രവർത്തികളും കൊണ്ട് കൂടുതൽ ആളുകളെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാനാണ് ആഗ്രഹിക്കുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ ഒരു മനുഷ്യനെന്ന നിലയിൽ മാനസിക പ്രയാസം ഉണ്ടായേക്കാമെങ്കിലും, അത്തരം വിമർശനങ്ങൾക്ക് പിന്നിലുള്ള രാഷ്ട്രീയത്തെ തിരിച്ചറിയാനാണ് ഒരു രാഷ്ട്രീയ പ്രവർത്തകൻ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വൈകാരികമായി പ്രതികരിക്കുന്നതിന് പകരം രാഷ്ട്രീയ ബോധത്തെ വൈകാരികതയ്ക്ക് മുകളിൽ നിർത്തി ഇടപെടുക എന്നതാണ് ശരിയായ രീതി. വ്യക്തിഹത്യ നടത്തുന്നവർ ഒരു മൈക്രോ മൈനോറിറ്റി മാത്രമാണെന്നും, ഭൂരിപക്ഷം ആളുകളും പ്രവർത്തനങ്ങളെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.