പരിശീലനത്തിനിടെ തമ്മിൽ തല്ലി; റയൽ മാഡ്രിഡ് താരങ്ങൾക്ക് 11 കോടി രൂപ പിഴ
പരിശീലനത്തിനിടെ തമ്മില്‍തല്ലിയതിന് റയല്‍ മഡ്രിഡ് താരങ്ങള്‍ക്ക് 11 കോടി രൂപ പിഴ. വാൽവെർദെയ്ക്കും ചൗമെനിക്കുമാണ് ക്ലബ് വന്‍തുക പിഴവിധിച്ചത്. തലയ്ക്ക് പരുക്കേറ്റ വാല്‍വര്‍ദേയ്ക്ക് ബാര്‍സയ്ക്കെതിരായ അടുത്ത മല്‍സരം നഷ്ടമാകും. ഇതിനിടെ റയല്‍ പരിശീലക സ്ഥാനത്തേക്ക് ഹോസെ മൗറിഞ്ഞോയെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം തുടങ്ങി.
ക്ലബ്ബിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയ കയ്യാങ്കളിയെ തുടര്‍ന്നാണ് യുറഗ്വന്‍ താരം ഫെഡറിക്കോ വാല്‍വെര്‍ദെയ്ക്കും ഫ്രഞ്ച് താരം ഔറേലിന്‍ ചൗമേനിക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. ഇരുവരും 5.5 കോടി രൂപയോളം പിഴയായി നല്‍കണം. പരിശീലനത്തിനിടെയാണ് മധ്യനിര താരങ്ങൾ ഏറ്റുമുട്ടിയത്. എന്നാല്‍ കയ്യാങ്കളി നടന്നിട്ടില്ലെന്നും മേശയിൽ തലയിടിച്ച് ചെറിയ മുറിവുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോവുകയായിരുന്നെന്നും വാൽവെർദെ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളില്‍ പറഞ്ഞിരുന്നു. ബാര്‍സയ്ക്കെതിരായ നിര്‍ണായക എല്‍ ക്ലാസിക്കോയ്ക്ക് മുമ്പാണ് റയലിനാകെ നാണക്കേടായ തമ്മിത്തല്ല്. റയലിന് എല്‍ ക്ലാസിക്കോ ജയിച്ചേ തീരൂ, അല്ലെങ്കിൽ ബാർസിലോന ലാ ലിഗ ചാംപ്യൻമാരാകും. ചൗമെനി വെള്ളിയാഴ്ച പരിശീലനത്തിന് തിരിച്ചെത്തി എന്നാല്‍ തലയ്ക്കേറ്റ പരിക്കുമൂലം വാൽവെർദെയ്ക്ക് രണ്ടാഴ്ച്ച വിശ്രമം വേണ്ടിവരും. രണ്ടുസീസണായി പ്രധാന കിരീടങ്ങള്‍ നേടാനാകാത്ത റയലിലേക്ക് പരിശീലകനായി ഹോസെ മൗറിഞ്ഞോെയ തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.