Select Location
All Locations
State
Region
City / District
നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയതോടെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് അടിതെറ്റുന്നു

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയതോടെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് അടിതെറ്റുന്നു

ചെന്നൈ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയതോടെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് അടിതെറ്റുന്നു. അണ്ണാഡിഎംകെയില്‍ കലഹം രൂക്ഷമായി. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. ഇവര്‍ വിജയ് നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ചേര്‍ന്നേക്കും. മന്ത്രി പദവികള്‍ ടിവികെ വാഗ്ദാനം ചെയ്തു എന്ന് വാര്‍ത്തകളുണ്ട്.

ജയലളിതയുടെ വിയോഗ ശേഷം പല തട്ടിലാണ് അണ്ണാഡിഎംകെ. എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും തമ്മിലായിരുന്നു ആദ്യ കലഹം. പനീല്‍ശെര്‍വം ഒടുവില്‍ ഡിഎംകെയില്‍ ചേര്‍ന്നു. അണ്ണാഡിഎംകെയിലെ പ്രമുഖനായ കെ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്ന് മന്ത്രിയുമായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അണ്ണാഡിഎംകെയെ പൊളിക്കാന്‍ നീക്കം നടക്കുന്നതത്രെ.

ഒ പനീര്‍ശെല്‍വത്തെ പുറത്താക്കിയ ശേഷം എടപ്പാടി പളനിസ്വാമി അണ്ണാഡിഎംകെയിലെ ശക്തനായി മാറി. എന്നാല്‍ പാര്‍ട്ടിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. അണ്ണാഡിഎംകെ ബിജെപിയുമായി സഖ്യം ചേരുന്നതില്‍ വലിയ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളില്‍. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

എടപ്പാടിക്ക് കീഴില്‍ പാര്‍ട്ടി കൂടുതല്‍ തളരുന്നു എന്നാണ് ഇവരുടെ നിലപാട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃ പദവിയും നഷ്ടമായി.

വിജയ് കരുത്തനാകും, തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ ഈ സാഹചര്യത്തിലാണ് സിവി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എടപ്പാടി പളനിസ്വാമി പാര്‍ട്ടി ചെയര്‍മാന്‍ പദവി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണം എന്നാണ് ആവശ്യം. ഇക്കാര്യം നിരവധി നേതാക്കള്‍ എടപ്പാടിയെ അറിയിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. എടപ്പാടി വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് ഒരു വിഭാഗം വിട്ടു നിന്നു. ടിവികെ നേതാവ് ആദവ് അര്‍ജുനയുടെ ഭാര്യയുടെ മാതാവ് ലീമ റോസ് അണ്ണാഡിഎംകെ വിമത എംഎല്‍എമാരുടെ കൂടെയാണ്. ഇന്ന് അണ്ണാഡിഎംകെ എംഎല്‍എമാര്‍ രണ്ട് കൂട്ടമായിട്ടാണ് നിയമസഭയില്‍ എത്തിയത്. എടപ്പാടിയുടെ കൂടെയും അല്ലാതെയും. ഇതെല്ലാം പാര്‍ട്ടിയിലെ പിളര്‍പ്പ് ശക്തമാണ് എന്നാണ് തെളിയിക്കുന്നത്. ഈ വേളയില്‍ ടിവികെ നേതാക്കള്‍ ഇവരുമായി ബന്ധപ്പെട്ടു. ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ 34 എംഎല്‍എമാര്‍ വിജയ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണച്ചേക്കും. ഇത്രയും എംഎല്‍എമാര്‍ ഒരുപക്ഷേ ടിവികെയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്. മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാര്‍ കളംമാറിയാല്‍ കൂറുമാറ്റ നിരോധന നിയമം തടസമാകുകയുമില്ല.

34 അണ്ണാഡിഎംകെ എംഎല്‍എമാര്‍ ടിവികെയുടെ കൂടെ നിന്നാല്‍ 4 പേര്‍ക്ക് മന്ത്രിപദവി നല്‍കുമെന്ന വാഗ്ദാനം ലഭിച്ചിട്ടുണ്ടത്രെ. ഇങ്ങനെ സംഭവിച്ചാല്‍ അണ്ണാഡിഎംകെ തമിഴ്‌നാട്ടില്‍ അസ്തിമിക്കും. മാത്രമല്ല, അണ്ണാഡിഎംകെയെ കൂടെ നിര്‍ത്തി തമിഴ്‌നാട്ടില്‍ കളം നിറയാന്‍ ശ്രമിക്കുന്ന ബിജെപിക്കും ഇത് തിരിച്ചടിയാകും. അതേസമയം, ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെ കാണാന്‍ വിജയ് തീരുമാനിച്ചു. ഇന്ന് അദ്ദേഹവുമായി ചര്‍ച്ച നടക്കും.


One India Malayalam 46 minutes ago
Home Flash News