Select Location
All Locations
State
Region
City / District
അമേരിക്ക വക അടുത്ത പണി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഇനിയും കൂട്ടിയേക്കും, യുഎഇ നിസഹായര്‍

അമേരിക്ക വക അടുത്ത പണി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഇനിയും കൂട്ടിയേക്കും, യുഎഇ നിസഹായര്‍

ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് സൗദി അറേബ്യയെ ആയിരുന്നു. പിന്നീടാണ് ആഭ്യന്തര തര്‍ക്കം അവസാനിച്ച് ഇറാഖ് വന്നതും ഈ സ്ഥാനം ഏറ്റെടുത്തതും. 2022ലാണ് റഷ്യയുടെ വരവ്. യുക്രൈനെതിരായ യുദ്ധം കാരണം യൂറോപ്പും അമേരിക്കയും ഉപരോധം ചുമത്തിയപ്പോള്‍ പ്രതിസന്ധിയിലായ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങി.

ഈ അവസരം മുതലെടുക്കാന്‍ ആദ്യമെത്തിയത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. 2021ല്‍ വെറും രണ്ട് ശതമാനമായിരുന്ന റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2025ല്‍ 40 ശതമാനത്തിന് അടുത്തിതെത്തി. റഷ്യയെ ഒതുക്കാന്‍ അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ ഇന്ത്യ പെട്ടു.

റഷ്യയുടെ എണ്ണ വാങ്ങുന്ന കമ്പനികള്‍ക്കെതിരെയും അമേരിക്ക നടപടി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചു. പകരം ഗള്‍ഫിലെയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. അതിനിടെയാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതും ഇറാന്‍ ഹോര്‍മുസ് പാത അടച്ചതും.

ഇന്ത്യയിലേക്കുള്ള എണ്ണ വരവ് ഇതോടെ പകുതിയില്‍ താഴെയായി കുറഞ്ഞു. പ്രതിസന്ധി ലോകം മൊത്തം വ്യാപിച്ചതോടെ അമേരിക്ക ചില ഇളവുകള്‍ പ്രഖ്യാപിച്ചു. റഷ്യുയുടെ എണ്ണ വാങ്ങുന്ന കമ്പനികള്‍ക്കെതിരെ തല്‍ക്കാലം നടപടിയെടുക്കില്ലെന്നായിരുന്നു തീരുമാനം. കടല്‍വഴി എണ്ണ ചരക്കുകള്‍ വാങ്ങാമെന്നായിരുന്നു ഇളവ്. പ്രതിസന്ധി ഘട്ടത്തില്‍ ഇത് ഇന്ത്യയ്ക്ക് അനുഗ്രഹമായി. എന്നാല്‍ ഈ ഇളവ് അമേരിക്ക ഇന്നലെ അവസാനിപ്പിച്ചു.

ഇത് ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. ക്രൂഡ് ഓയില്‍ എവിടെ നിന്ന് പകരം വാങ്ങുമെന്ന ചോദ്യമാണ് ബാക്കി. ഇന്ത്യയിലുള്ള സംഭരണികള്‍ കാലിയാകുകയാണ്. പ്രതിസന്ധി മറികടക്കാന്‍ മൂന്ന് രൂപ പെട്രോളിനും ഡീസലിനും അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഇനിയും വില കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയും ഇറാനും വീണ്ടും യുദ്ധത്തിലേക്ക്

അമേരിക്കയും ഇറാനും വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചനകളാണ് വരുന്നത്. ഇറാനെതിരെ ശക്തമായ ഭീഷണി മുഴക്കിയിരിക്കുകയാണ് അമേരിക്ക. യുഎഇയിലും സൗദിയിലുമെല്ലാം ദുരൂഹമായ ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നുകഴിഞ്ഞു.

അമേരിക്ക വീണ്ടും ആക്രമണം തുടങ്ങിയേക്കുമെന്ന സൂചന വന്നതോടെ ക്രൂഡ് ഓയില്‍ കുതിച്ചുകയറുകയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് 72 ഡോളര്‍ ആയിരുന്നു ബാരല്‍ വില. ഇത് 120 ഡോളര്‍ വരെ കയറിയ ശേഷം അല്‍പ്പം കുറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ വീണ്ടും വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 112 ഡോളറിലേക്ക് വീണ്ടുമെത്തി.

പശ്ചിമേഷ്യയിലെയും റഷ്യയിലേയും എണ്ണ വരവ് കുറഞ്ഞാല്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഉയര്‍ന്ന വില കൊടുത്ത് എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരും. ഇതാകട്ടെ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്താന്‍ കാരണമാകും. ഒപെകില്‍ നിന്ന് രാജിവച്ച യുഎഇയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. രണ്ടാമത്തെ പൈപ്പ് ലൈന്‍ യുഎഇ നിര്‍മിക്കുകയാണ്. അടുത്ത വര്‍ഷം മുതലായിരിക്കും ഇതുവഴിയുള്ള എണ്ണ കയറ്റുമതി. അതുവരെ ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കുന്നതില്‍ യുഎഇയും നിസ്സഹായരാണ്.


One India Malayalam 13 minutes ago
Home Flash News