China Coal Mine Explosion: ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 90 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ചൈനയിലെ കൽക്കരി ഖനിയിൽ സ്ഫോടനം. 90 പേർ കൊല്ലപ്പെട്ടു. നിരവധി പേരെ രക്ഷപ്പെടുത്തി. 9 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ചാങ്‌സി നഗരത്തിലെ ലിയുഷെന്യു കൽക്കരി ഖനിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഏകദേശം 247 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ കൽക്കരി ഖനി ദുരന്തമാണിതെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ന്യൂസ് ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. കാണാതായവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. അപകടം നടന്ന ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു.
ചൈനയിലെ പ്രധാന കൽക്കരി ഖനന പ്രവിശ്യ എന്നറിയപ്പെടുന്ന സ്ഥലമാണ് ഷാൻസി പ്രവിശ്യ. ഗ്രീസിനെക്കാൾ വലിപ്പവും ഏകദേശം 34 ദശലക്ഷം ജനസംഖ്യയുമുള്ള പ്രവിശ്യയാണിത്. കഴിഞ്ഞ വർഷം 1.3 ബില്യൺ ടൺ (1.17 ബില്യൺ മെട്രിക് ടൺ) കൽക്കരിയാണ് ഇവിടെ നിന്ന് കുഴിച്ചെടുത്തത്. ഇത് ചൈനയുടെ ആകെ കൽക്കരി ഖനനത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ്.