Select Location
All Locations
State
Region
City / District
കേരളത്തിൽ ജൂണ്‍ 1 ന് തന്നെ സ്കൂൾ തുറക്കും..തമിഴ്നാട്ടിൽ ജൂണ്‍ 8ന്? തീരുമാനം ഉടൻ

കേരളത്തിൽ ജൂണ്‍ 1 ന് തന്നെ സ്കൂൾ തുറക്കും..തമിഴ്നാട്ടിൽ ജൂണ്‍ 8ന്? തീരുമാനം ഉടൻ

കേരളത്തിൽ ജൂണ്‍ ഒന്നിന് തന്നെ ഇത്തവണ സ്കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചത്. കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും അറിയിച്ചു. സ്കൂളും പരിസരവും പൂർണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിടിഎയുടെയും സഹകരണത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിൻ്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇത്തവണ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമോ, അതോ മാറ്റിവെക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന അതിതീവ്ര ചൂടും കാലാവസ്ഥാ മുന്നറിയിപ്പുകളും പരിഗണിച്ച് ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ജൂൺ ഒന്ന് മുതൽ നാല് വരെ സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജൂൺ ആദ്യവാരം അതിതീവ്ര ചൂട് തുടരുമോയെന്ന് സംബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി ജൂൺ ഒന്നിന് പകരം ജൂൺ എട്ടിന് സ്കൂളുകൾ തുറക്കണമെന്ന് സ്കൂൾ അസോസിയേഷനുകളും വിദ്യാഭ്യാസ പ്രവർത്തകരും സർക്കാരിനോട് ആവശ്യപ്പെടുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഉടൻ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറിയിച്ചു.

അതേസമയം, ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന കണക്കിലെടുത്ത് എല്ലാ തയ്യാറെടുപ്പുകളും തുടരണമെന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അധ്യാപക നിയമന ഉത്തരവുകൾ നൽകിയതിന് പിന്നാലെ “ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരും” എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് നിരവധി പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ആദ്യ പേജുകളിൽ കുട്ടികളുടെ ഹെൽപ് ലൈൻ നമ്പറുകൾ ഉൾപ്പെടുത്തും. കൂടാതെ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനായി സ്കൂളുകളിൽ പ്രത്യേക സംവാദങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വർഷം ആദ്യം സമരം നടത്തിയ പാർട്ട് ടൈം, സെക്കൻഡറി ഗ്രേഡ് അധ്യാപകരുടെ ആവശ്യങ്ങളും സർക്കാർ പരിഗണനയിലാണ്. പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലെ ഒഴിവുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് പരിഹാരം കാണാൻ പ്രത്യേക പരാതി പരിഹാര യോഗം വിളിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

“വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പമാണ് സർക്കാർ. ഓരോ ആവശ്യവും നിയമപരമായും ഭരണപരമായും പരിശോധിച്ച് സാധ്യമായ നടപടികൾ സ്വീകരിക്കും,” എന്നാണ് മന്ത്രി രാജ്മോഹന്റെ പ്രതികരണം.

കഴിഞ്ഞ വർഷം വേനലവധിക്കുശേഷം തമിഴ്നാട്ടിലെ സ്കൂളുകൾ ജൂൺ രണ്ടിനായിരുന്നു തുറന്നത്. ഇത്തവണയും കാലാവസ്ഥാ സാഹചര്യം നിർണായക ഘടകമാകുമെന്നാണ് വിലയിരുത്തൽ.


One India Malayalam 1 hour ago
Home Flash News