‘പിണറായി വിജയനെതിരെയല്ല, കേരളത്തിലെ സിപിഐഎമ്മിനെതിരെയാണ് കേസ്’; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിലും മുഹമ്മദ് റിയാസിന്റെ മാതാപിതാക്കളുടെ വീട്ടിലും നടന്ന ഇ ഡി റെയ്‌ഡ് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരായ രാഷ്ട്രീയ പകപോക്കൽ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സുപ്രീംകോടതി തന്നെ ഇക്കാര്യം പറഞ്ഞതാണ്. അതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേടുന്നത് എന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയം ആയുധമാക്കി ഉപയോഗിച്ചു കടന്നാക്രമിക്കാം എന്നാണ് കരുതുന്നത്. സിപിഎമ്മിനെയും ദുർബലപ്പെടുത്താൻ കഴിയില്ല. അങ്ങനെ ദുർബലപ്പെടുന്ന ആളല്ല പിണറായിയും സി പി ഐഎമ്മും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെ പോലുള്ള ഒരു നേതാവ് കേരളത്തിൽ വന്നു എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് ചോദിച്ചത്. ഇന്നലെ വി ഡി സതീശൻ പ്രധാനമന്ത്രി കണ്ടു. ബിജെപിയുടെയും കോൺഗ്രസിന്റെയും ആവശ്യം പിണറായിയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു. കെജരിവാളിനെ ജയിലിൽ അടച്ചത് കോൺഗ്രസ് നൽകിയ പരാതിയിൽ ആണ്. ആരോപണത്തിൽ കഴമ്പില്ല എന്ന് പറഞ്ഞ് ഡൽഹി ഹൈക്കോടതി ചവറ്റുകൊട്ടയിൽ ഇട്ടതാണ്. ഭാവന കുറ്റപത്രം ആക്കാൻ കഴിയില്ല എന്നും അന്ന് കോടതി പറഞ്ഞു. പിണറായിയോ സംസ്ഥാന സർക്കാരോ വീണയ്ക്ക് ഒരു സഹായവും ചെയ്തിട്ടില്ല എന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. പിണറായി വിജയന് യാതൊരു പങ്കുമില്ല.
ഇവിടെ കേസ് പിണറായി വിജയന് എതിരെ അല്ല, കേരളത്തിലെ സിപിഐഎമ്മിനെതിരെ ആണ്. ഇത് നിയമപരമായും രാഷ്ട്രീയമായി നേരിടും. പിണറായിക്കെതിരായ നടപടി പാർട്ടിയെ തകർക്കാൻ ആണ്. ഇത് കൃത്യമായ ബിജെപി കോൺഗ്രസ് ഡീൽ ആണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് പങ്കില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. പിന്നെന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു റെയ്ഡ് എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ഇതിനെയാണ് രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നത്. സി പി ഐ എമ്മിനെതിരായ കടന്നാക്രമണത്തിനുള്ള അവസാനത്തെ ആയുധം ആണ് ഇതെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കും എന്നും അദ്ദേഹം പറഞ്ഞു.