വല നിറച്ച് റെക്കോർഡുകൾ വാരി മെസി
അർജന്റീന കുപ്പായത്തിലെ 200-ാം മത്സരത്തിന് അമേരിക്കയിലെ കാൻസാസ് സ്റ്റേഡിയത്തിൽ മെസി ഇറങ്ങിയപ്പോൾ എതിരാളികളുടെ വലയിൽ നിറച്ചത് എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ. ഒപ്പം സ്വന്തമാക്കിയത് ലോകകപ്പിലെ ഒരു പിടി റെക്കോർഡുകളും. ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കിയ മെസി, ലോകകപ്പ് ഗോൾ വേട്ടയിൽ 16 ഗോളുകളുമായി മിറോസാവ് ക്ലോസെക്കൊപ്പമെത്തി.
ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ഇനി മെസിക്ക് മറികടക്കാനുള്ളത് വനിതാ ലോകകപ്പിൽ 17 ഗോളുകൾ നേടിയ ബ്രസീൽ കളിക്കാരി മാർത്തയുടെ റെക്കോർഡാണ്. ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് റെക്കോർഡ് നേട്ടം സ്വന്തമാക്കിയ 38-കാരനായ മെസി ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ കൂടിയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം അഞ്ച് ലോകകപ്പുകളിൽ ഗോൾ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരവുമായി ഇന്നത്തെ ഗോൾ നേട്ടത്തോടെ മെസി മാറി. 16 ഗോളുകളും എട്ട് അസിസ്റ്റുകളുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളവസരങ്ങളും ഗോളും (24) ഒരുക്കിയതിൽ പെലയെ (21) മെസി മറികടന്നു
തുടർച്ചയായി അഞ്ച് ലോക കപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന നേട്ടത്തിൽ ഫ്രഞ്ച് താരം ജസ്റ്റ് ഫോണ്ടെയ്നും ബ്രസീൽ താരം ജെയ്‌ർസിഞ്ഞോയിക്കുമൊപ്പം മെസി എത്തി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അർജന്റീനൻ കളിക്കാരൻ കൂടിയാണ് മെസി.