ഭരണത്തിലെത്തി ഇതുവരെ തിരുത്തലുകളുടെ ഘോഷയാത്ര, തിരുത്താൻ വേണ്ടി തെറ്റ് ചെയ്യണോ? : മുഹമ്മദ് റിയാസ് എംഎൽഎ
യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ. ഭരണത്തിലെത്തി ഇതുവരെ തിരുത്തലുകളുടെ ഘോഷയാത്രയാണെന്ന് അദ്ദേഹം പരിഹസിച്ചു. ദിവസം രണ്ട് വെച്ചാണ് തിരുത്തുന്നത്, ഇങ്ങനെ തിരുത്താൻ വേണ്ടി തെറ്റ് ചെയ്യണോ എന്നും അദ്ദേഹം ചോദിച്ചു. 10 കൊല്ലം മുടക്കമില്ലാതെ നൽകിവന്ന പ്രവാസി പെൻഷൻ പിടിച്ചു വെക്കേണ്ട ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഒരുപാട് തെറ്റ് തിരുത്തി, ഈ തെറ്റും ഇനി എന്നാണ് തിരുത്തുക? മുഹമ്മദ് റിയാസ് എംഎൽഎ ചോദിച്ചു. ഹൈക്കോടതിയിലെ പ്ലീഡർ നിയമനത്തിലും മുഹമ്മദ് റിയാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. എബിവിപി നേതാവിനെയാണ് ഹൈക്കോടതി പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും ഞെട്ടിക്കുന്ന വിവരം ആണ് പുറത്തു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വകുപ്പാണ് ചുമതലയിലുള്ളത്. ബിജെപി പ്രവർത്തകനായ ആർഎസ്എസ് കൊലക്കേസ് വാദിക്കുന്ന വ്യക്തി എങ്ങനെ ലിസ്റ്റിൽ വന്നു?
ഇതിൽ കോൺഗ്രസിൻ്റെ നിലപാട് എന്താണ്? അക്കാലത്ത് കെ എസ് യുവിൽ ഉണ്ടായ, ഇപ്പോൾ മന്ത്രിസഭയിൽ ഉള്ളവർ നിലപാട് വ്യക്തമാക്കണം. എഐസിസിയും നിലപാട് വ്യക്തമാക്കണം. പ്ലീഡർ എന്നത് സർക്കാറിൻ്റെ ശബ്ദമാണ്. അവിടെ ബിജെപി നേതാവിനെ നിയമിച്ചത് എന്തിനാണെന്ന് ചോദിച്ച എംഎൽഎ മുഖ്യമന്ത്രി മറുപടി പറയണമെന്നും വ്യക്തമാക്കി.