'വിവാഹത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് വേണം; മകളുടെ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം' മാര്‍ത്തോമാ സഭ വൈദിക ട്രസ്റ്റി
സഭയിലുള്ളവർ നിയമപരമായി വിവാഹം കഴിക്കുന്നതിനു മുൻപ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണമെന്നും വിവാഹിതയാകുന്ന യുവതി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടന്ന മാർത്തോമ സഭാ കുടുംബ സംഗമത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇവിടെയിരിക്കുന്ന മാതാപിതാക്കൾക്ക് ഇതുകേട്ട് ഒന്നും തോന്നരുത്. ഒരു പെൺകുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തിൽ കൊണ്ടുവരുമ്പോൾ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാൻ പറ്റുന്നതാണ് ഈ കുടുംബ സംഗമത്തിന്റെ അർത്ഥമെന്നും റവ. ഡോ. കെ തോമസ് പറഞ്ഞു. രഹസ്യം പറയുകയാണ് നിങ്ങളോട്. കൗൺസിലിംഗ് വിവരങ്ങൾ പുറത്ത് പറയുന്ന ആളല്ല ഞാൻ. പക്ഷേ, പറയുന്നത് സ്ഥിരീകരണത്തിനുവേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ടും പതിനേഴരയും വയസുള്ള രണ്ടുപേർ തമ്മിൽ പ്രണയബന്ധത്തിലായി. മാതാപിതാക്കൾ എന്ത് ചെയ്യണമെന്നറിയാതെ എന്റെയടുത്ത് കൊണ്ടുവന്നു. ആൺകുട്ടിയെ പുറത്തുനിർത്തി ഞാൻ പതിനേഴര വയസുള്ള പെൺകുട്ടിയോട് സംസാരിച്ചു. ഇവനുമായി ഇത്രയധികം അടുപ്പമുണ്ടാകാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ ആറുമാസമായി ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിക്കുകയാണെന്നാണ് ആ മാർത്തോമക്കാരി എന്നോടുപറഞ്ഞത്.