Select Location
All Locations
State
Region
City / District
ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തര മന്ത്രിയും; നീതി എവിടെ എന്ന് സുജിത് ചോദിക്കുന്നു

കോണ്‍ഗ്രസിനെയും വിഡി സതീശന്‍ സര്‍ക്കാരിനെയും വെട്ടിലാക്കി തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഎസ് സുജിത്ത്. കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായി ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ സുജിത്ത് ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതി. ഭയപ്പെടേണ്ട, ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞ് പിന്തുണച്ച നേതാക്കള്‍ അധികാരത്തിലെത്തിയിട്ടും നീതി കിട്ടിയില്ലെന്ന് സുജിത്ത് പറയുന്നു.
നിന്നെ തല്ലിയ പോലീസുകാരെ പുറത്താക്കുമെന്ന് പറഞ്ഞിരുന്നു നേതാക്കള്‍. പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തര മന്ത്രിയും വേറ രൊള്‍ കെപിസിസി പ്രസിഡന്റുമായി തുടരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി എടുത്തു എന്ന ചോദ്യമാണ് സുജിത്ത് ഉന്നയിക്കുന്നത്. അന്വേഷണം എവിടെ എത്തി എന്ന ചോദ്യം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രമേശ് ചെന്നിത്തലയോടു കൂടിയാണ്.
സുജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഇന്നേക്ക്_ഒരു_വർഷം തുറന്ന കത്ത്.. ഒരു വർഷം... എന്നിട്ടും നീതി എവിടെ? പോലീസ് ലോക്കപ്പിൽ മർദ്ദനത്തിനിരയായ എന്നോട് അന്ന് എന്റെ നേതാക്കൾ പറഞ്ഞു. "ഭയപ്പെടേണ്ട... ഞങ്ങൾ കൂടെയുണ്ട്. നീതിക്കായി അവസാനം വരെ പൊരുതും... നിന്നെ തല്ലിയവരെ പോലീസ് ഡിപ്പാർമെന്റിൽ പുറത്താക്കും വരെ പോരാടും.... ആ വാക്കുകളിൽ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വർഷം കഴിഞ്ഞിരിക്കുന്നു ,നമ്മുടെ സർക്കാർ വന്നു, പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയായി, മറ്റൊരാൾ ആഭ്യന്തരമന്ത്രിയായി, വേറൊരാൾ KPCC പ്രസിഡൻ്റായി തുടരുന്നു പക്ഷേ ചോദിക്കുകയാണ്- മർദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നമ്മുടെ സർക്കാർ എന്ത് നടപടി എടുത്തു? അന്വേഷണം എവിടെയെത്തി? നടപടി വൈകുന്നതിന് പിന്നിൽ എന്താണ്?
അന്ന് "കൂടെയുണ്ടാകും" എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് എവിടെയാണ്? അധികാരത്തിന്റെ മുന്നിൽ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്??? ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല. നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണ്..... വാഗ്ദാനങ്ങൾ വേണ്ട. നടപടി വേണം. എനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ട. നീതി വേണം.....!!!! ഒരു വർഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്? "ഞങ്ങൾ കൂടെയുണ്ട്" എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്, ഒരിക്കൽ എങ്കിലും പ്രവർത്തിച്ച് കാണിക്കൂ.... നീതി വൈകുന്നത് കാക്കിയിട്ട മർദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓർമിപ്പിച്ച് എന്റെ കത്ത് ചുരുക്കുന്നു..''


One India Malayalam 56 minutes ago
Home Flash News