Select Location
All Locations
State
Region
City / District
എല്‍പിജി എല്ലാവരും ഒഴിവാക്കുന്നോ? ഇന്ത്യയില്‍ എല്‍പിജി ഉപഭോഗം കുറഞ്ഞു.. മാറ്റം പിഎന്‍ജിയിലേക്ക്

ഇന്ത്യയിലെ എല്‍പിജി ഉപഭോഗം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 13.4 ദശലക്ഷം ടണ്ണില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 11.3 ദശലക്ഷം ടണ്ണായി. പശ്ചിമേഷ്യയിലെ യുദ്ധം രാജ്യത്തേക്കുള്ള എല്‍പിജി വിതരണത്തെ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതക ഉപയോഗത്തിലേക്ക് മാറാനുള്ള നീക്കം ശക്തമായ സാഹചര്യത്തില്‍ ആണ് ഈ മാറ്റം.
പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വീടുകളില്‍ എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ ജില്ലാതല ഭരണപരമായ പിന്തുണ നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്
ഗ്യാസ് വിതരണക്കാരുമായും എണ്ണ വിപണന കമ്പനികളുമായും ഏകോപനം നടത്തുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതവും ശുദ്ധവും കാര്യക്ഷമവുമായ പാചക ഇന്ധനമെന്ന നിലയില്‍, ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തന പ്രക്രിയയില്‍ പിഎന്‍ജിക്ക് വലിയ പങ്കുണ്ടെന്ന് പെട്രോളിയം സെക്രട്ടറി നീരജ് മിത്തല്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട ഗതാഗത-വിതരണ ഭാരം കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും പിഎന്‍ജി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഓഗസ്റ്റില്‍ 2.9 ദശലക്ഷം ടണ്ണായിരുന്ന എല്‍പിജി ആവശ്യം ഈ വര്‍ഷം ഓഗസ്റ്റില്‍ 16 ശതമാനം കുറഞ്ഞ് 2.4 ദശലക്ഷം ടണ്ണായി.
ഈ കാലയളവില്‍ എല്‍പിജി ഉപഭോഗം കുറഞ്ഞപ്പോള്‍, ഗതാഗത ആവശ്യകതയിലുണ്ടായ വര്‍ധനവ് പ്രതിഫലിപ്പിച്ചുകൊണ്ട് ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ ഉപഭോഗം യഥാക്രമം 6.4 ശതമാനവും 4.3 ശതമാനവും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 17.8 ദശലക്ഷം ടണ്ണില്‍ നിന്ന് 18.9 ദശലക്ഷം ടണ്ണായാണ് ഇന്ത്യയിലെ പെട്രോള്‍ ഉപഭോഗം ഉയര്‍ന്നത്.
അതേസമയം ഡീസല്‍ ഉപഭോഗം 38.9 ദശലക്ഷം ടണ്ണില്‍ നിന്ന് 40.5 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ഓഗസ്റ്റില്‍ പെട്രോള്‍ ഉപഭോഗം 7.9 ശതമാനം വര്‍ധിച്ച് 3.8 ദശലക്ഷം ടണ്ണിലെത്തി (മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.5 ദശലക്ഷം ടണ്‍ ആയിരുന്നു). ഡീസല്‍ ഉപഭോഗവും ഓഗസ്റ്റില്‍ 6.4 ശതമാനം വര്‍ധിച്ച് 7 ദശലക്ഷം ടണ്ണായി.
മഴയുടെ ലഭ്യതയിലുണ്ടായ അസ്ഥിരത കാരണം ഖാരിഫ് വിളകള്‍ക്കായി വരള്‍ച്ചാ സമയങ്ങളില്‍ ഡീസല്‍ പമ്പുകളെ അമിതമായി ആശ്രയിക്കേണ്ടി വന്നതും, മഴയുടെ അളവ് കൂടുതലാണെങ്കിലും മഴയുള്ള ദിവസങ്ങള്‍ കുറവായ സാഹചര്യവും ഉപഭോഗം വര്‍ധിക്കാന്‍ കാരണമായെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ ഉപഭോഗത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല.
അതിനിടെ 2026-ലെ ആദ്യ എട്ട് മാസങ്ങളില്‍ ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വലിയ മാറ്റം ദൃശ്യമായി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള വിതരണം കുത്തനെ വര്‍ധിച്ചു. കമ്മോഡിറ്റി അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഓഗസ്റ്റില്‍ അമേരിക്ക 2,76,000 ടണ്‍ എല്‍പിജി വിതരണം ചെയ്തപ്പോള്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 68,000 ടണ്‍ മാത്രമായിരുന്നു.
ഇന്ത്യ എല്‍പിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 90 ശതമാനവും ഹോര്‍മുസ് വഴിയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് എത്തിയിരുന്നത്. സെപ്റ്റംബര്‍ വരെയുള്ള ക്രൂഡ് ഓയില്‍, എല്‍പിജി ആവശ്യങ്ങള്‍ക്കുള്ള വിതരണം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്, ഇത് ആഭ്യന്തര ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കുന്നു. എന്നിരുന്നാലും ഹോര്‍മുസ് കടലിടുക്കിലോ ചെങ്കടലിലോ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ഭാവിയിലെ വിതരണത്തെ ബാധിച്ചേക്കാം.


One India Malayalam 1 hour ago
Home Flash News