‘തുഗ്ലക്ക് പരിഷ്കാരമല്ല, ഇത് വിദ്യാഭ്യാസ വിപ്ലവം’; പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നത് ലോകത്തിന് തന്നെ മാതൃകയാകുന്ന വിപ്ലവകരമായ മാറ്റങ്ങളാണെന്നും ഇതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻ യു.ഡി.എഫ് ഭരണകാലത്ത് അധ്യയന വർഷം പകുതിയായിട്ടും പാഠപുസ്തകം കിട്ടാതെ കുട്ടികൾ തെരുവിലിറങ്ങേണ്ടി വന്ന സാഹചര്യം ഓർമ്മിപ്പിച്ച മന്ത്രി, ഇന്ന് സ്കൂൾ തുറക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുന്നുണ്ടെന്ന് വ്യക്തമാക്കി.
ചരിത്രത്തിലാദ്യമായി വിദ്യാർത്ഥികളുടെ കൂടി അഭിപ്രായം തേടി നടപ്പിലാക്കിയ ജനകീയ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ പുതുക്കി നിശ്ചയിച്ചു. ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയതും മലയാളം അക്ഷരമാല തിരികെ കൊണ്ടുവന്നതും ഇതിന്റെ ഭാഗമാണ്. കൂടാതെ ഇന്ത്യയിലാദ്യമായി രക്ഷിതാക്കൾക്കായി പ്രത്യേക പാഠപുസ്തകവും ശ്രവണ പരിമിതിയുള്ള കുട്ടികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുസ്തകങ്ങളും പുറത്തിറക്കി കേരളം മാതൃകയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.