തിരുവനന്തപുരം–കാസർകോട് 9 മണിക്കൂർ ; ദേശീയപാത 66 അന്തിമഘട്ടത്തിൽ
തിരുവനന്തപുരം കേരളത്തിന്റെ ഗതാഗത രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന കാസർകോട് –തിരുവനന്തപുരം ദേശീയപാതയുടെ ആകെ 702 കിലോ മീറ്ററിൽ 590 കിലോമീറ്ററും പൂർത്തിയായി. വിവിധ ജില്ലകളിൽ ബാക്കിയുള്ള 16 സ്ട്രെച്ചിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൽ ആറ് സ്ട്രെച്ചുകളുടെ നിർമാണം 80 ശതമാനത്തിലേറെ പിന്നിട്ടു. ഇതുവരെ 11 സ്ട്രെച്ചുകളാണ് തുറന്നു കൊടുത്തത്. ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. ഇതോടെ ഈ ആറുവരിപ്പാതയിലൂടെ പരമാവധി 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം മുതൽ കൊച്ചിവരെ സഞ്ചരിക്കാൻ മൂന്ന് മണിക്കൂറും കാസർകോട് വരെ ഒമ്പതു മണിക്കൂറും മതിയാകും
വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിൽ മാത്രമാണ് പ്രവൃത്തി മന്ദഗതിയിലുള്ളത്. മെല്ലെപ്പോക്ക് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളാഞ്ചേരി–കാപ്പിരിക്കാട്, രാമനാട്ടുകര–വളാഞ്ചേരി, തലപ്പാടി– ചെങ്കള, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം ടൗൺ ആർഒബി, ഇടപ്പള്ളി- വൈറ്റില–അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപാസ്, മൂരാട്- പാലോളി പാലം എന്നിവയാണ് നിർമാണം പൂർത്തിയാക്കിയ സ്ട്രെച്ചുകൾ.
രാജ്യത്ത് ആദ്യമായി ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനവും സംസ്ഥാനം ചെലവഴിച്ചിരുന്നു. ഇതിനായി സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5580.73 കോടി രൂപയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിക്കാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജീവൻവച്ചത്.