പൂഞ്ഞാറിൽ പിസി ജോർജ് മത്സരിക്കുമോ? ആ വാക്കുകൾ സൂചന തന്നെ, ഭരണപക്ഷ എംഎൽഎയെ പരിഹസിച്ച് രംഗത്ത്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യങ്ങളിൽ ഒന്നാണ് പിസി ജോർജ് ഇക്കുറി മത്സര രംഗത്തുണ്ടാവുമോ എന്നത്. അതിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചർച്ചകൾ നടക്കുകയും പിസി ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പ്രതികരിക്കുകയും ഒക്കെ ചെയ്‌തിരുന്നു. നിലവിൽ എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുന്ന പിസി ജോർജ് പൂഞ്ഞാർ മണ്ഡലത്തിൽ ഒരിക്കൽ കൂടി ജനവിധി തേടുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
ഇപ്പോഴിതാ അതിന് ശക്തിപകരുന്ന നീക്കങ്ങളാണ് പിസിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. പൂഞ്ഞാറിലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പരിഹസിച്ചു കൊണ്ടാണ് ഇപ്പോൾ പിസി ജോർജ് രംഗത്ത് വന്നിരിക്കുന്നത്. ഇന്നലെ ഇരുന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൂഞ്ഞാറിന് എന്ത് ലഭിച്ചുവെന്ന് താൻ പരിശോധിച്ചെന്നും അതിലെ കാര്യങ്ങൾ കണ്ടപ്പോൾ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും പിസി ജോർജ് പറയുന്നു. ജോസ് കെ മാണിയെയും പേരെടുത്ത് പറയാതെ പിസി ജോർജ് വിമർശിച്ചു.
പിസി ജോർജിന്റെ വാക്കുകൾ
ഒരു നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിക്ക് മൂന്ന് കാര്യങ്ങൾ ചെയ്യാം
1. പരാജയം അംഗീകരിച്ചു പൊതുപ്രവത്തനവുമായി മുമ്പോട്ട് പോവാം
2. പരാജയം അംഗീകരിക്കാതെ ഭരണ-ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനം ഉപയോഗിച്ചു വികസനം തടസപ്പെടുത്തി തോൽപ്പിച്ച ജനത്തോട് പകരം വീട്ടാം.
3. പരാജയം അംഗീകരിച്ചുകൊണ്ട് ശക്തമായ പ്രതിപക്ഷമായി പുതിയ ജനപ്രതിനിധിയെ 24*7 ഓഡിറ്റ് ചെയ്യാം
മുകളിൽ പറഞ്ഞതിൽ രണ്ടാമത്തെ ആളെ പാലായിൽ കാണാം. എല്ലാ സ്വാധീനവും ഉപയോഗിച്ചു പാലായിൽ എംഎൽഎ വഴി ഒന്നും എത്താതെ ഇരിക്കാൻ പരമാവധി അദ്ദേഹം ശ്രമിച്ചു. ഇനി പൂഞ്ഞാറിലെ കാര്യം. മുകളിൽ പറഞ്ഞ ലിസ്‌റ്റിൽ ആദ്യത്തെ ആൾ ഞാൻ ആണെന് പൂഞ്ഞാറുകർക്കും നിലവിലെ എംഎൽഎക്കും ഒരു തർക്കവും ഉണ്ടാവില്ല.
ജയിച്ച ആളെ അയാളുടെ വഴിക്കുവിട്ടു. ഒരു കാര്യത്തിനും ഞാൻ പുറകെ പോയില്ല. എന്നാൽ ഇന്നലെ ഇരുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ ബജറ്റിൽ പൂഞ്ഞാറിനു എന്ത് ലഭിച്ചു എന്ന് ചുമ്മാ ഒന്ന് നോക്കി. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി.
* അഞ്ച് ബജറ്റിലും ഈരാറ്റുപേട്ടയിലും മുണ്ടക്കയതും ഒന്ന് വീതം സിവിൽ സ്‌റ്റേഷനുകൾ.
* മുണ്ടക്കയം കോസെവേ പാലത്തിനു സാമാന്തര പാലം എല്ലാ ബജറ്റിലും ഓരോന്ന് വീതം.
* മീനച്ചിൽ താലൂക്ക് അഞ്ച് തവണയും ബജറ്റിൽ വിഭജിച്ചു.
* എരുമേലി പഞ്ചായത്ത് അഞ്ച് തവണ വിഭജിച്ചു * കൊണ്ടൂർ ചിറ്ററിൻകര അഞ്ച് ബജറ്റിലും ഓരോ പാലം വീതം
* ഈരാറ്റുപേട്ട സർക്കാർ ആശുപത്രി അഞ്ച് തവണ താലൂക്ക് ആശുപത്രിയായി ഉയർത്തി
അങ്ങനെ ഒരുപാട് കാര്യങ്ങൾ അഞ്ച് തവണ ചെയ്യുവാൻ ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കലിന് സാധിച്ചു.
മറ്റു എംഎൽഎമാർ ഒരു തവണ ചെയ്യാൻ പാട് പെടുമ്പോൾ ജനം ഒരു പാലം ചോദിച്ചാൽ അവിടെ തന്നെ അഞ്ച് പാലം കൊടുത്തു സെബാസ്റ്റ്യൻ. ഭരണപക്ഷ എംഎൽഎ ആയാൽ ഇങ്ങനെ വേണം