പശ്ചിമേഷ്യയിലെ യുദ്ധഭീതി; സന്ദർശക വിസാ കാലാവധി നീട്ടി നൽകി ഖത്തർ
യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം ഗൾഫ് മേഖലയെയും ബാധിച്ച സാഹചര്യത്തിൽ സന്ദർശക വിസയിൽ രാജ്യത്തെത്തിയവരുടെ വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന, കാലഹരണപ്പെട്ടതോ അല്ലെങ്കിൽ കാലഹരണപ്പെടാൻ പോകുന്നതോ ആയ എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായാണ് അറിയിപ്പ്. മേഖലയിലെ സംഘർഷങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കാലാവധി വീണ്ടും നീട്ടിനൽകും.
ഇവരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ഫീസിൽ നിന്ന് ഒഴിവാക്കി, ബന്ധപ്പെട്ട വകുപ്പുകൾ സന്ദർശിക്കുകയോ അധിക അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യാതെ തന്നെ കാലാവധി നീട്ടിനൽകും.അതേസമയം,ഫെബ്രുവരി 28-ന് മുമ്പ് കാലാവധി കഴിഞ്ഞ എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസ ഉടമകൾ ആദ്യം ഓവർസ്റ്റേ കാലയളവിനുള്ള നിശ്ചിത പിഴ അടക്കേണ്ടിവരും.അതിനുശേഷം, മേൽപ്പറഞ്ഞ തീയതി മുതലുള്ള അധിക താമസത്തിന് ഫീസ് ഇളവ് അനുവദിക്കും.
താമസക്കാരുടെയും സന്ദർശകരുടെയും നിയമപരമായ താമസം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും ജനാലകളിൽ നിന്നും തുറന്ന സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും, പൊതു സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.