ഇറാൻ ഡ്രോണുകളെ നേരിടാൻ ഗൾഫിലേക്ക് സൈനിക വിദഗ്ധരെ അയക്കാൻ ഉക്രെയ്ൻ; വെടിനിർത്തൽ ഉപാധിയുമായി സെലെൻസ്‌കി
പശ്ചിമേഷ്യയിൽ ഇറാൻ നടത്തിവരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളിലേക്ക് തങ്ങളുടെ സൈനിക വിദഗ്ധരെ അയക്കാൻ തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ഉക്രെയ്നിലെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കാത്ത രീതിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളെ എങ്ങനെയൊക്കെ സഹായിക്കാം എന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉക്രെയ്നിലെ നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കാൻ റഷ്യ ഉപയോഗിക്കുന്ന അതേ 'ഷാഹെദ്' ഡ്രോണുകളാണ് ഇറാൻ ഇപ്പോൾ ഗൾഫ് രാജ്യങ്ങൾക്കെതിരെയും പ്രയോഗിക്കുന്നതെന്ന് സെലെൻസ്‌കി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാൻ 800-ലധികം മിസൈലുകളും 1400-ലധികം ഡ്രോണുകളും വിക്ഷേപിച്ചതായും ഇത് ആഗോള വിപണിയിൽ എണ്ണ, ഗ്യാസ് വില വർധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുഎഇ, ഖത്തർ, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി താൻ സംസാരിച്ചുവെന്നും കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളെ സഹായിക്കുന്നതിന് പകരമായി ഉക്രെയ്ൻ ഒരു സുപ്രധാന ഉപാധിയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് റഷ്യയുമായുള്ള നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തി ഉക്രെയ്നിൽ ഒരു താൽക്കാലിക വെടിനിർത്തലിന് റഷ്യയെ പ്രേരിപ്പിക്കണമെന്നാണ് സെലെൻസ്‌കിയുടെ ആവശ്യം. ഒന്ന് അല്ലെങ്കിൽ രണ്ട് മാസത്തേക്ക് റഷ്യ വെടിനിർത്തലിന് തയ്യാറാണെങ്കിൽ, പശ്ചിമേഷ്യയിലെ സിവിലിയൻമാരെ സംരക്ഷിക്കാൻ തങ്ങളുടെ വിദഗ്ധരെ അയക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം 5 മുതൽ 9 വരെയുള്ള തീയതികളിൽ സമാധാന ചർച്ചകൾ നടക്കണമെന്നാണ് ഉക്രെയ്ൻ ആഗ്രഹിക്കുന്നത്.