‘ദേവസ്വത്തിന്റെ ഒരു രൂപപോലും എടുക്കാൻ സർക്കാരിന് അധികാരമില്ല; അങ്ങോട്ട് എത്ര വേണമെങ്കിലും ചെലവാക്കാം’: മന്ത്രി വിഎൻ വാസവൻ
ദേവസ്വം ബോർഡിന്റെ പണമെല്ലാം സർക്കാർ വിനിയോഗിക്കുന്നു എന്നാണ് ചിലരുടെ ധാരണയെന്നും അത് തെറ്റാണെന്നും മന്ത്രി വിഎൻ വാസവൻ. ഒരു രൂപ പോലും ദേവസ്വം ബോർഡിൽ നിന്നെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് പറഞ്ഞ മന്ത്രി അങ്ങോട്ട് എത്ര വേണമെങ്കിലും സർക്കാരിന് ചെലവാക്കാം എന്നും വ്യക്തമാക്കി. കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചത്. ആളുകളുടെ ഒരു ധാരണ ദേവസ്വത്തിന്റെ പണം എല്ലാം എടുത്ത് സർക്കാർ വിനിയോഗിക്കുന്നു എന്നാണ്. മുമ്പ് അങ്ങനെ ഒരു പ്രചരണം വന്നിരുന്നു. ഒരു രൂപ അതിൽ നിന്ന് എടുക്കാൻ ഗവൺമെന്റിന് അധികാരമില്ല. അങ്ങോട്ട് പൈസ എത്ര വേണമെങ്കിലും മുടക്കാം, മന്ത്രി വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിന് ഈ കാലഘട്ടത്തിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതിൽ സംസ്ഥാന ഗവൺമെന്റിന്റെ സംഭാവനകളും അതോടൊപ്പം ഗുരുവായൂരിന് സ്വാതന്ത്ര്യമായി കിട്ടിയ സ്പോൺസർഷിപ്പുമുണ്ടെന്നും പറഞ്ഞു. ശബരിമലയിൽ കിഫ്ബി പ്രോജക്റ്റിൽ 146 കോടി രൂപ മുടക്കി നിലക്കൽ, എരുമേലി, കഴക്കൂട്ടം, ചെങ്ങന്നൂര് എന്നിവിടങ്ങളിലെല്ലാം ഇടത്താവളം ഒരുക്കുന്നതായും മന്ത്രി അറിയിച്ചു. ഇതിൽ കഴക്കൂട്ടത്തെയും നിലക്കലെയും ഇടത്താവളങ്ങളുടെ ഉദ്ഘാടനം നടന്നു. എരുമേലിയിലെയും ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. സർക്കാരാണ് ഈ ഇടത്താവളങ്ങൾക്ക് നിർമ്മിച്ചു കൊടുത്തതെന്ന് മന്ത്രി പറഞ്ഞു.
‘കോവിഡ് കാലഘട്ടത്തിൽ ശാന്തിക്കാർക്കും കഴക്കാർക്കും ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത ഏറ്റവും പിന്നോക്കം നിൽക്കുന്ന ചില ക്ഷേത്രങ്ങളുണ്ടായിരുന്നു. ആ ക്ഷേത്രങ്ങളെല്ലാം ശബരിമല പോലും പണം കൊടുത്താണ് ചില ഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്നത്. പിന്നീട് ഈ ഗവൺമെന്റ് പണം ക്ഷേത്രം നടത്തിപ്പിന് പണം കൈമാറി’. 670 കോടി രൂപയോളം സംസ്ഥാന ഗവൺമെന്റ് ക്ഷേത്രങ്ങൾക്കായി ഈ കാലഘട്ടത്തിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി പബ്ലിക് ഓഡിറ്റിൽ വ്യക്തമാക്കി.