ഇറാന്റെ പുതിയ പരമോന്നത നേതാവിന് കനത്ത സുരക്ഷ, പരുക്കേറ്റെന്നും അഭ്യൂഹങ്ങൾ; കാവലൊരുക്കാൻ പേടിസ്വപ്നമായ 'നോപ്പോ' കമാൻഡോകൾ
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള ഖമനയിക്ക് സുരക്ഷയൊരുക്കാൻ ഇറാൻ രംഗത്തിറക്കിയത് രാജ്യത്തെ ഏറ്റവും മികച്ച പരിശീലനം ലഭിച്ച എലൈറ്റ് കമാൻഡോകളെ. 'നോപ്പോ' എന്നറിയപ്പെടുന്ന ഭീകരവിരുദ്ധ സ്പെഷ്യൽ ഫോഴ്സിനെയാണ് 56കാരനായ മൊജ്തബയുടെ സുരക്ഷയ്ക്കായി പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 28ന് നടന്ന ആദ്യഘട്ട ആക്രമണങ്ങളിൽ അലി ഖമനയിക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം മൊജ്തബയ്ക്കും പരിക്കേറ്റിരുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമാണ്. ഞായറാഴ്ച ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തെ അതീവ സുരക്ഷിതമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ഔദ്യോഗിക പ്രസ്താവനകൾ ഇറക്കുകയോ ചെയ്യാത്തത് സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ഇറാൻ ദേശീയ ടെലിവിഷൻ അവതാരകർ അടുത്തിടെ അദ്ദേഹത്തെ 'ജാൻബാസ്' (Jaanbaz - യുദ്ധത്തിൽ പരുക്കേറ്റ ധീരൻ) എന്ന് വിശേഷിപ്പിച്ചത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ, വാർത്തകൾ മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർ തള്ളി. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ വലയത്തിൽ സുരക്ഷിതനാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.
സുരക്ഷാ കവചമായി 'നോപ്പോ' കമാൻഡോകൾ രാജ്യത്തിന്റെ സൈനിക-ഭരണ നേതൃത്വത്തിന് നേരെ കനത്ത ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഇറാന്റെ ഭീകരവിരുദ്ധ സ്പെഷ്യൽ ഫോഴ്സിനെയാണ് (NOPO) മൊജ്തബ ഖമേനയിയുടെ പൂർണ്ണ സുരക്ഷയ്ക്കായി ഇപ്പോൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. നോപ്പോയുടെ പൂർണ്ണ ശ്രദ്ധ ഇപ്പോൾ പുതിയ നേതാവായ മൊജ്തബ ഖമേനിയുടെ സുരക്ഷയിലായിരിക്കും" എന്ന് പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാന്റെ (NCRI) പ്രതിനിധിയെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.