'പെൺകുട്ടികളുടെ കൂട്ടക്കൊല'; ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ അപലപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി
ഇറ്റലി ഈ യുദ്ധത്തിന്റെ ഭാഗമല്ലെന്നും യുദ്ധത്തിൽ പ്രവേശിക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും മെലോണി വ്യക്തമാക്കി
തെക്കൻ ഇറാനിലെ മിനാബിലുള്ള സ്കൂളിന് നേരെയുണ്ടായ മാരകമായ മിസൈൽ ആക്രമണത്തെ അപലപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ആക്രമണത്തെ 'പെൺകുട്ടികളുടെ കൂട്ടക്കൊല' എന്ന് വിശേഷിപ്പിച്ച മെലോണി സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഇറ്റാലിയൻ സെനറ്റിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആദ്യ ദിനത്തിലാണ് മിനാബിലെ സ്കൂളിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 165 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആരോപണം നിഷേധിക്കുകയും കുറ്റം ഇറാനുമേൽ ചുമത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വാഷിംഗ്ടൺ അന്വേഷണം നടത്തിവരികയാണെന്നും ഇസ്രായേലിന് ഇതിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.