Select Location
All Locations
State
Region
City / District
#ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ആക്കുളം കണ്ണാടിപ്പാലം നിര്‍മാണം വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് നേതൃത്വം നല്‍കുന്ന വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വൈബ്‌കോസ്) നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. അഴിമതി നടന്നതായുള്ള പരാതിയില്‍ കൂടുതല്‍ പരിശോധന നടത്താനും വിജിലന്‍സ് നീക്കം. അഴിമതിയില്‍ എംഎല്‍എക്കും പങ്ക്. കണ്ണാടിപ്പാലം നിര്‍മാണം യൂത്ത് ബ്രിഗേഡിന് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടി പൂജപ്പുര വിജിലന്‍സ് യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) ആക്കുളം ടൂറിസ്റ്റ് വില്ലേജ് ലെഷര്‍ ആന്‍ഡ് അഡ്വഞ്ചര്‍ പദ്ധതി, ആക്കുളം കണ്ണാടിപ്പാലം തുടങ്ങിയവയുടെ കരാറുകള്‍ അനുവദിച്ചതിനെതിരെയും നിര്‍മാണത്തിലെ അപാകതയെക്കുറിച്ചും പരാതിയുണ്ട്. വി.കെ. പ്രശാന്ത് എംഎല്‍എ ചീഫ് പ്രമോട്ടറും ഭരണസമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്‍ട്രപ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി.

അഡ്വഞ്ചര്‍ പദ്ധതിയുടെ ടെന്‍ഡര്‍ നോട്ടീസ് 2022 ജനുവരി 18നാണ് പ്രസിദ്ധീകരിച്ചത്. നിര്‍മാണം ഏറ്റെടുക്കുന്നവര്‍ക്ക് ഈ രംഗത്ത് മുന്‍പരിചയവും മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കുറയാത്ത വിറ്റുവരവും ഉണ്ടായിരിക്കണമെന്നതായിരുന്നു പ്രീ ക്വാളിഫിക്കേഷന്‍ വ്യവസ്ഥ. ഇത് തെളിയിക്കുന്നതിന് 2019 മുതല്‍ 2021 വരെയുള്ള നികുതി രേഖകളും നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ 2021 ആഗസ്തിലാണ് വെബ്‌കോസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിറ്റുവരവിനെക്കുറിച്ചോ നികുതി അടച്ചതിന്റെ രേഖകളോ സമര്‍പ്പിക്കുന്നതിന് മുമ്പേ കരാര്‍ നല്‍കുകയായിരുന്നു. നികുതിയുടെ രേഖകള്‍ ആവശ്യപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് അവ ഹാജരാക്കിയിട്ടില്ലെന്ന് 2025 മാര്‍ച്ച് 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കണ്ണാടിപ്പാലം തുറന്നുകൊടുക്കുന്നതിന് മുമ്പു തന്നെ ഗ്ലാസ് പൊട്ടിയതും വിവാദമായിരുന്നു. സന്ദര്‍ശകരുടെ സുരക്ഷയെക്കുറിച്ചും ഇത് വലിയ ആശങ്കയുയര്‍ത്തി. പരിചയമില്ലാത്തവരെ പദ്ധതി ഏല്‍പ്പിച്ചതിലുണ്ടായ അപാകതയാണിതെന്നും ആരോപണമുയര്‍ന്നിരുന്നു. പാലം നിര്‍മ്മാണത്തില്‍ ഗുണനിലവാരം കുറഞ്ഞ സാമഗ്രികളാണ് ഉപയോഗിച്ചതെന്നും ഇത് സന്ദര്‍ശകരുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ എംഎല്‍എ നേതൃത്വം നല്‍കുന്ന സ്ഥാപനം ആയതിനാല്‍ കരാര്‍ നല്‍കണമെന്ന് വൈബ്‌കോസ് സെക്രട്ടറി ഡിടിപിസിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.


Janmabhumi 1 month ago
Home Flash News