ഒരു ലക്ഷം കോടി രൂപ ആവിയായി!ചെയർമാൻ രാജിവെച്ചു; ഓഹരിവിപണിയിൽ കൂപ്പുകുത്തി എച്ച്ഡിഎഫ്സി ബാങ്ക്
ചെയർമാൻ അത്താനു ചക്രബോർത്തിയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഓഹരിവിപണിയിൽ കൂപ്പുകുത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികൾ. മാനേജ്മെന്റുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നായിരുന്നു രാജിയെന്നാണ് റിപ്പോർട്ടുകൾ. രാജി റിസേർവ് ബാങ്ക് അംഗീകരിച്ചതിനെ തുടർന്ന് കെക്കി മിസ്ട്രി മൂന്ന് മാസത്തേക്ക് ഇടക്കാല ചെയർമാൻ ആയി ചുമതലയേറ്റു.
ഇതേ തുടർന്ന് ബാങ്കിന്റെ ഓഹരികളുടെ വില രാവിലെ ഒൻപത് ശതമാനത്തിലേറെ ഇടിഞ്ഞു ഒരു ഘട്ടത്തിൽ 770 രൂപയിലേക്കു കൂപ്പുകുത്തിയിരുന്നു. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ മൂല്യമാണ് ഈ തകർച്ചയോടെ ബാങ്കിന് നഷ്ടപ്പെട്ടത്. പിന്നീട് വ്യാപാരം തുടർന്നതോടെ തിരിച്ചുവരവ് നടത്തിയ ഓഹരിയുടെ മൂലം ഇപ്പോൾ 820 രൂപയ്ക്കടുത്തതാണ്.
ഇതിനിടെ തുടർച്ചയായ മൂന്നു ദിവസങ്ങളിലെ നേട്ടങ്ങൾക്കു ശേഷം തിരിച്ചിറങ്ങിയ ഇന്ത്യൻ ഓഹരിവിപണിയിലെ സൂചികകൾ ഇപ്പോഴും ചുവപ്പിലാണ്. പ്രധാന സൂചികയായ നിഫ്റ്റി 500ഇൽ അധികം പോയിന്റ് ഇടിഞ്ഞ് 23,252 പോയിന്റിലും സെൻസെക്‌സ് 1700 നടുത്ത് പോയിന്റുകൾ നഷ്ടപ്പെടുത്തി 75,024.81 പോയിന്റിലും വ്യാപാരം തുടരുന്നു.