തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മമത ഹൈക്കോടതിയിൽ; ബംഗാളിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് മമത ബാനർജി
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെ അമ്പതിലധികം മുതിർന്ന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനാപരമായ മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള ഈ നീക്കത്തിലൂടെ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനും ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്തി ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ ഈ നടപടി ഉടൻ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സംസ്ഥാന ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമാണെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും മമത ബാനർജി ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരെ മാറ്റിയ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും മമത ബാനർജി കോടതിയിൽ ആവശ്യപ്പെട്ടു.