ടോള്‍ നൽകുന്നതിൽ വീഴ്ച വരുത്തിയോ? ഇനി മുതൽ പിഴ ഇരട്ടിയാകും
ദേശീയപാതകളിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ടോള്‍ നൽകുന്നതിൽ വീഴ്ച വരുത്തിയാല്‍ ഇനി മുതൽ പിഴ ഇരട്ടി നൽകേണ്ടി വരും. 2026 മാർച്ച് 17 മുതൽ പ്രാബല്യത്തിൽ വന്ന ‘നാഷണൽ ഹൈവേ ഫീ (രണ്ടാം ഭേദഗതി) ചട്ടം’ പ്രകാരം, ഫാസ്‌ടാഗ് വഴി ടോൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഇനി മുതൽ ഇരട്ടി തുക പിഴയായി നൽകേണ്ടി വരും.
വാഹനങ്ങൾ ടോൾ പ്ലാസകളിലൂടെ കടന്നുപോകുമ്പോൾ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി രേഖപ്പെടുത്തുകയും എന്നാൽ പണം ഈടാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ ‘അൺപെയ്ഡ് യൂസർ ഫീ’ എന്നാണ് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ഫാസ്‌ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലാത്തതോ, സാങ്കേതിക തകരാറുകളോ അല്ലെങ്കിൽ ക്യാമറ സംവിധാനങ്ങളിലെ പിഴവുകളോ കാരണം ഇത്തരം സംഭവങ്ങൾ ഉണ്ടാകാം.
ടോൾ തുക ലഭിച്ചില്ലെങ്കിൽ വാഹന ഉടമയ്ക്ക് എസ്എംഎസ്, ഇമെയിൽ അല്ലെങ്കിൽ നിശ്ചിത പോർട്ടൽ വഴി ഇ-നോട്ടീസ് ലഭിക്കുന്നതായിരിക്കും. ഇതിൽ വാഹന നമ്പർ, യാത്ര ചെയ്ത തീയതി, സ്ഥലം, നൽകേണ്ട തുക എന്നിവ രേഖപ്പെടുത്തിയിരിക്കും.
ഇ-നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ കുടിശ്ശിക അടച്ചുതീർക്കുകയാണെങ്കിൽ അധിക പിഴ നൽകേണ്ടതില്ല. എത്രയാണോ തുക, അത് നൽകിയാൽ മതിയാകും.
എന്നാൽ ഈ സമയപരിധി കഴിഞ്ഞാൽ ഇനി മുതൽ ഇരട്ടി തുക ഈടാക്കപ്പെടും. ലഭിച്ച നോട്ടീസ് തെറ്റാണെന്ന് തോന്നുകയാണെങ്കിൽ 72 മണിക്കൂറിനുള്ളിൽ ഔദ്യോഗിക പോർട്ടൽ വഴി പരാതി നൽകാവുന്നതാണ്. അധികൃതർ അഞ്ച് ദിവസത്തിനുള്ളിൽ ഇത്തരം പരാതികൾ പരിശോധിച്ചു തീർപ്പാക്കും. നിശ്ചിത സമയത്തിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ ആ പണം നിങ്ങളിൽ നിന്ന് ഈടാക്കില്ല.