ആകാശപ്പോരാട്ടം; മിസൈലുകളെയും ഡ്രോണുകളെയും തകർത്ത് ഗൾഫ് പ്രതിരോധം
ദുബായ് ∙ മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ നിലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന വൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സജ്ജീകരണങ്ങൾ തകർത്തു. കുവൈത്തിലെ റിഫൈനറിയിലും ബഹ്‌റൈനിലെയും ഖത്തറിലെയും വെയർഹൗസുകളിലും തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല.
∙ മിസൈൽ - ഡ്രോൺ ഭീഷണി തകർത്തു; യുഎഇയിൽ വ്യോമപ്രതിരോധം വിജയം രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 4 ബാലിസ്റ്റിക് മിസൈലുകളെയും 26 ഡ്രോണുകളെയും യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇന്ന്(വെള്ളി) പുലർച്ചെയായിരുന്നു ഇറാനിൽനിന്നുള്ള ആക്രമണശ്രമമുണ്ടായത്. വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടനശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ചുതന്നെ തകർത്തതിന്റെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള ഭീഷണികളെയാണ് രാജ്യം നേരിട്ടത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശത്രുനീക്കങ്ങളെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.