വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടായി, മഞ്ചേശ്വരത്തെ SDPI സ്ഥാനാർഥിയെ പിൻവലിച്ചു; UDF നേതാക്കൾ പലതവണ ബന്ധപ്പെട്ടു; SDPI സംസ്ഥാന പ്രസിഡന്റ്
മഞ്ചേശ്വരത്തെ SDPI സ്ഥാനാർഥിയെ പിൻവലിച്ചുവെന്ന് SDPI സംസ്ഥാന പ്രസിഡന്റ്, CPA ലത്തീഫ്. വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടായി. യുഡിഎഫ് നേതാക്കൾ പലതവണ ബന്ധപ്പെട്ടു. മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയും സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കൺവീനർ നിരന്തരമായി ബന്ധപ്പെട്ടുവെന്നും SDPI സംസ്ഥാന പ്രസിഡന്റ് CPA ലത്തീഫ് വ്യക്തമാക്കി. യുഡിഎഫ് സമ്മർദ്ദത്തിന് വഴങ്ങിയാണ് എസ്ഡിപിഐ സ്ഥാനാർഥിയായ കെഎം അഷ്റഫ് പതിക പിൻവലിച്ചത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി കെഎം അഷ്‌റഫ് കളക്ട്രേറ്റിലേക്ക് പോയി. മഞ്ചേശ്വരത്ത് രാവിലെ നടന്ന യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്.
സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനമെടുക്കുകയെന്നും സിപിഎ ലത്തീഫ് പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ നടന്ന യോഗത്തിൽ എസ്ഡിപിഐയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും പ്രാദേശിക നേതൃത്വവും സ്ഥാനാർത്ഥിയായ കെഎം അഷ്‌റഫും വിസമ്മതിക്കുകയായിരുന്നു. ഇതിന് പിറകെ കെഎം അഷ്‌റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന് തുടർച്ചയായി നടത്തിയ ചർച്ചയിലാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എസ്ഡിപിഐ എത്തിയത്.