പകരം വയ്ക്കാനില്ലാത്ത ഒരമ്മ മുഖം; സുകുമാരി വിട പറഞ്ഞിട്ട് 13 വർഷങ്ങൾ
മലയാളം, തമിഴ് സിനിമകളിൽ അരനൂറ്റാണ്ടിലേറെ കാലം തന്റെ സാനിധ്യം അറിയിച്ച സുകുമാരി, അഭിനയത്തിന്റെ എല്ലാ മേഖലകളിലും ഒരു പോലെ തിളങ്ങിനിന്ന അപൂർവ പ്രതിഭയായിരുന്നു. 2500 ൽ പരം ചിത്രങ്ങളിൽ വിത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം തമിഴ് കൂടാതെ ഹിന്ദി, തെലുങ്ക്, കന്നഡ, ഫ്രഞ്ച്, തുളു, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ നിരവധി ഭാഷകളിലും അവർ അഭിനയിച്ചിരുന്നു. സിനിമയുടെ സുവർണ കാലഘട്ടം മുതൽ ആധുനിക സിനിമ വരെ നീണ്ടു നിന്നതായിരുന്നു അവരുടെ സിനിമ ജീവിതം. ആ അതുല്യ പ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞെങ്കിലും ഒരുക്കലും മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങൾ സമ്മാനിച്ച ശേഷം ആയിരുന്നു ആ മടക്കം. പത്താം വയസിൽ “ഓർ ഇരവ് ” എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സുകുമാരി അഭിനയ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് . ബാല്യത്തിൽ തന്നെ ഭാരതനാട്ട്യവും കഥകളിയും കേരളനടനവും ഉൾപ്പടെയുള്ള നൃത്തരൂപങ്ങളിൽ സുകുമാരി പ്രാവീണ്യം നേടിയിരുന്നു. നൃത്ത രംഗത്തിലൂടെ ആയിരുന്നു അവർ സിനിമ രംഗത്തേക്ക് പ്രത്യക്ഷപെട്ടത്. സുകുമാരിയുടെ അഭിനയ ശൈലിയിൽ എടുത്തു പറയേണ്ടത് അതിന്റെ സ്വഭാവികതയാണ്, ഹാസ്യമായാലും ഗൗരവമായാലും അമ്മ വേഷമായാലും അത് അവർ അനായാസം കൈകാര്യം ചെയ്തിരുന്നു. ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചായിരുന്നു അവർ ശ്രദ്ധേയമായതു. പ്രിയദർശൻ സിനിമകളിലൂടെ ഹാസ്യ രംഗത്ത് വ്യത്യസ്തമായ ഒരനുഭവം കൂടി പ്രേക്ഷകർക്ക് നൽകി.
ബോയിംഗ് ബോയിംഗ്, വന്ദനം , പൂച്ചയ്‌ക്കൊരു മൂക്കുത്തി തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യ മികവ് എടുത്തു പറയേണ്ടതാണ്. മലയാള ചലച്ചിത്രങ്ങളിലെ ‘ഒരമ്മ മുഖമായി’ നിലനിൽക്കാൻ തരത്തിൽ നിരവധി ചലച്ചിത്രങ്ങൾ സുകുമാരിയാൽ ഒരുക്കിയിട്ടുണ്ട്. തന്റെ നീണ്ട സിനിമ ജീവിതത്തിനിടയിൽ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിരുന്നു. പദ്മശ്രീയും ചലച്ചിത്ര പുരസ്കാരങ്ങളും ദേശീയ പുരസ്കാരങ്ങളും മികച്ച സഹനടിക്കുള്ള അവാർഡുകളും സംസ്ഥാന ചലച്ചിത്ര അവാർഡുകളും അവർ നേടിയിരുന്നു. സുകുമാരി 2013 മാർച്ച് 26 ന് അന്തരിച്ചു. എങ്കിലും അവർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളിയുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്നു. അമ്മയായും മുത്തശ്ശിയായും സുഹൃത്തായും അവർ പകർന്നാടിയ വേഷങ്ങൾ ഇന്നും മലയാള സിനിമയുടെ ചരിത്രത്തിലെ വിസ്മയമാണ്.